ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടുള്ള വാർത്തകളോ മറ്റ് ഉള്ളടക്കങ്ങളോ കേന്ദ്രം തന്നെ വ്യാജമെന്നു മുദ്രകുത്തിയാൽ സമൂഹമാധ്യമങ്ങളിൽ നിന്ന് 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ അധികാരം നൽകുന്ന ഐടി ചട്ടഭേദഗതി കടുത്ത എതിർപ്പുകൾക്കിടെ വിജ്ഞാപനം ചെയ്തു. 

നീക്കം ഉപേക്ഷിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) അടക്കം ആവശ്യപ്പെട്ടിരുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, സംസ്ഥാന തിരഞ്ഞെടുപ്പുകൾ എന്നിവയ്ക്കു മുന്നോടിയായുള്ള നീക്കം സർക്കാരിനെതിരായ വിമർശനങ്ങളെ നിശ്ശബ്ദമാക്കാനാണെന്നാണ് ആക്ഷേപം. 

അശ്ലീലം, ആൾമാറാട്ടം അടക്കം 7 തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ ഇന്റർനെറ്റ് കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. 2021 ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ കേന്ദ്രം വ്യാജമെന്നു കണ്ടെത്തുന്ന വാർത്തകളും ഈ പട്ടികയിൽ ഉൾപ്പെടുത്തി. 

സർക്കാർ സംബന്ധമായ വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്കായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട്–ചെക്ക് വിഭാഗത്തെ വൈകാതെ പ്രത്യേക വിജ്ഞാപനത്തിലൂടെ ചുമതലപ്പെടുത്തും. കേന്ദ്രസർക്കാരുമായി ബന്ധമില്ലാത്ത ഉള്ളടക്കത്തിന്റെ വസ്തുതാ പരിശോധനയ്ക്ക് പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

 

എങ്ങനെ? 

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തയോ ഉള്ളടക്കമോ സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഡിജിറ്റൽ ഇന്റർമീഡിയറികളിൽ പ്രസിദ്ധീകരിച്ചാൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാപരിശോധനയ്ക്ക് വിധേയമാകാം. ഇത്തരത്തിൽ വ്യാജമെന്ന് മുദ്രകുത്തിയ ഉള്ളടക്കത്തിനെതിരെ സമൂഹമാധ്യമ കമ്പനിക്ക് പരാതി ലഭിച്ചാൽ 72 മണിക്കൂറിനുള്ളിൽ നടപടിയെടുക്കേണ്ടി വരും. വാർത്ത വ്യാജമല്ലെന്ന് പ്രസാധകൻ അവകാശപ്പെട്ടാൽ വിഷയം കോടതിയിലേക്ക് നീങ്ങും. 

 

ആശങ്കയേറെ 

വിവിധ സ്രോതസ്സുകളിൽ നിന്നു ലഭിക്കുന്ന വാർത്ത സർക്കാരിന് ഹിതകരമല്ലെങ്കിൽ വ്യാജമെന്ന് മുദ്രകുത്താം. കേന്ദ്രത്തിനെതിരെയുള്ള വാർത്തകൾ നീക്കം ചെയ്യാൻ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാം. വാർത്താ സൈറ്റുകളിൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് വ്യവസ്ഥ ബാധകമല്ലെങ്കിലും ഇതു സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമ്പോ‍ൾ ചട്ടം ബാധകമാകും.

English Summary : IT Amendment in effect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com