ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുമായുള്ള സൈനിക സഹകരണം വർധിപ്പിക്കാനും പ്രതിരോധ വ്യവസായ രൂപരേഖ അന്തിമമാക്കാനും ഇന്ത്യയും ഫ്രാൻസും തീരുമാനിച്ചു. വിവിധ മേഖലകളിൽ നിലവിലുള്ള സഹകരണം ശക്തിപ്പെടുത്താനും പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കാനും ശ്രമിക്കും. 

ജി20 അധ്യക്ഷപദവി ഇന്ത്യ ഫലപ്രദമായി കൈകാര്യം ചെയ്തുവെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ജി20 വേദിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. സൈനിക സഹകരണ ഉടമ്പടികൾ വരുംവർഷങ്ങളിൽ കൂടുതലായി വരും. ജി20 ആഗോള രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്യാനുള്ള വേദിയല്ലെന്നും അംഗരാജ്യങ്ങളിൽ ഭൂരിഭാഗവും റഷ്യ യുക്രെയ്നിൽ നടത്തുന്ന അധിനിവേശത്തെ വിമർശിക്കുന്നുവെന്നും മക്രോ പറഞ്ഞു. ജി20 ഇത്തരം വിഷയങ്ങളിൽ കുരുങ്ങിക്കിടക്കരുത്. മക്രോയുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്ന് മോദിയും പറഞ്ഞു. 

അടുത്തവര്‍ഷം നടക്കുന്ന ഇന്ത്യ–ജർമനി ഗവൺമെന്റൽ കമ്മിഷൻ യോഗത്തിൽ പങ്കെടുക്കാൻ ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനെ മോദി ക്ഷണിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ മാർഗങ്ങളും ചർച്ച ചെയ്തു. 

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി മോദി പറഞ്ഞു. ദക്ഷിണ കൊറിയ, തുർക്കി, നെതർലൻഡ്സ്, ബ്രസീൽ, യൂറോപ്യൻ കമ്മിഷൻ, നൈജീരിയ, കൊമോറോസ് ദ്വീപുകൾ എന്നിവയുടെ നേതാക്കളുമായും മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി. 

അതിനിടെ, ജി20 പ്രഖ്യാപനത്തിൽ റഷ്യയ്ക്കെതിരെ മൃദുസമീപനം സ്വീകരിച്ചതിനെ ഒട്ടേറെ പാശ്ചാത്യ മാധ്യമങ്ങൾ വിമർശിച്ചു. റഷ്യയ്ക്കും ചൈനയ്ക്കുമെതിരായ ശക്തിയായി ഇന്ത്യയെ പിന്തുണയ്ക്കുന്നതുകൊണ്ട് യുഎസിന് ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നുവെന്നാണു വിമർശനം. രാഷ്ട്രീയ വിഷയങ്ങൾ ജി20യുടെ ലക്ഷ്യത്തെ മറയ്ക്കുന്നതു ശരിയായ പ്രവണതയല്ലെന്നു പുതുതായി അധ്യക്ഷപദവി ഏറ്റെടുത്ത ബ്രസീലിന്റെ പ്രസിഡന്റ് ലൂല ഡ സിൽവ പറഞ്ഞു. സംഘർഷത്തിനു പകരം സമാധാനവും സഹകരണവുമാണു വേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. 

ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടി പല കാരണങ്ങളാൽ നിർണായകമായിരുന്നുവെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്‌റോവ് പറഞ്ഞു. 

കാനഡയിലെ ഇന്ത്യാവിരുദ്ധ പ്രചാരണം; ട്രൂഡോയോട് പ്രതിഷേധമറിയിച്ച് മോദി

ന്യൂഡൽഹി ∙ ഖലിസ്ഥാൻ തീവ്രവാദികളുടെ ഇന്ത്യാവിരുദ്ധ പ്രചാരണത്തിനെതിരെ കർശന നടപടി സ്വീകരിക്കാത്തതിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്കെതിരെ ഭീഷണികൾ ഉയർന്നിട്ടും കാനഡയുടെ ഭാഗത്തുനിന്നു തണുത്ത പ്രതികരണമാണെന്നു പരാതിയുണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ പലവട്ടം മുന്നറിയിപ്പും നൽകിയിരുന്നു. 

ജി20 ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി യോഗത്തിനിടെയാണ് മോദി ഇന്ത്യയുടെ ആശങ്ക അറിയിച്ചത്. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ നിലപാടുകൾ ഇന്ത്യ–കാനഡ ബന്ധം പുരോഗമിക്കുന്നതിൽ ആവശ്യമാണെന്നു മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ജൂലൈയിൽ കാനഡയുടെ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ താക്കീതു നൽകിയിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെടിവച്ചു കൊല്ലുന്നതായി ചിത്രീകരിക്കുന്ന ഫ്ലോട്ട് കാനഡയിലെ പ്രകടനത്തിനിടെ ഖലിസ്ഥാൻ തീവ്രവാദികൾ അവതരിപ്പിച്ചതും വിവാദമായിരുന്നു. 

കാനഡ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും സമാധാനമായി പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ടെന്നുമായിരുന്നു അന്ന് ട്രൂഡോ എടുത്ത നിലപാട്. ഇത്തവണ ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിൻ ട്രൂഡോ അവഗണിക്കപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ ചർച്ചയുണ്ടായിരുന്നു. 

വിമാനത്തിന് തകരാർ; ട്രൂഡോയുടെ യാത്ര മുടങ്ങി

സാങ്കേതികത്തകരാർ മൂലം വിമാനം മുടങ്ങിയതിനാൽ ജസ്റ്റിൻ ട്രൂഡോ ഇന്നലെയും ഇന്ത്യയിൽ തങ്ങി. ഇന്നലെ രാത്രി 8 മണിയോടെ മടങ്ങേണ്ടിയിരുന്ന ട്രൂഡോയുടെ വിമാനത്തിനു ഗുരുതര തകരാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ട്രൂഡോ ഹോട്ടലിലേക്കു മടങ്ങി. തകരാർ പരിഹരിച്ചശേഷം ഇന്നു പുറപ്പെടുമെന്നാണ് അറിയിപ്പ്. 

പ്രധാനമന്ത്രി സമർപ്പിച്ച പുഷ്പചക്രത്തിലും 'ഭാരത് '

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയിൽ മോദി ഉപയോഗിച്ച ‘ഭാരത്’ നെയിം പ്ലേറ്റിനു പിന്നാലെ രാജ്ഘട്ടിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ച പുഷ്പചക്രത്തിൽ ‘പ്രൈം മിനിസ്റ്റർ ഓഫ് ദ് റിപ്പബ്ലിക് ഓഫ് ഭാരത്’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ‌‘ഇന്ത്യ’ എന്നതിനു പകരം ‘ഭാരത്’ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് പുഷ്പചക്രവും ശ്രദ്ധാകേന്ദ്രമായത്.

കഴിഞ്ഞ വർഷം ബാലി ഉച്ചകോടിയിൽ ‘ഇന്ത്യ’ എന്ന നെയിം പ്ലേറ്റ് ഉപയോഗിച്ച മോദി ഇത്തവണ ‘ഭാരത്’ എന്ന പ്ലേറ്റ് ആണ് ഉപയോഗിച്ചത്. ശനിയാഴ്ച വൈകിട്ട് രാഷ്ട്രത്തലവന്മാർക്കു രാഷ്ട്രപതി നൽകിയ അത്താഴവിരുന്നിന്റെ മെനുവിലും ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണു രേഖപ്പെടുത്തിയിരുന്നത്. മെനുവിൽ മറ്റൊരിടത്തും‘ ഭാരത്’ എന്നാണു രാജ്യത്തിന്റെ പേരായി ഉപയോഗിച്ചത്. ജി20 രാജ്യാന്തര മീഡിയ സെന്ററിലുണ്ടായിരുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ ബാഡ്ജിൽ ‘ഭാരത് ഒഫിഷ്യൽ’ എന്നാണ് എഴുതിയിരുന്നത്. 

ജി20 നേതാക്കൾക്കുള്ള അത്താഴവിരുന്നിലേക്ക് ‘രാഷ്ട്രപതി ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയ ക്ഷണക്കത്തു നൽകിയതാണു വിവാദങ്ങൾക്കു തുടക്കം കുറിച്ചത്. രാജ്ഘട്ടിൽ സജ്ജമാക്കിയ ‘സമാധാനത്തിന്റെ ചുമരിൽ’ രാഷ്ട്രത്തലവന്മാർ ഒപ്പുവച്ചു.

 

English Summary: G20: India- France defence cooperation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com