ADVERTISEMENT

ന്യൂഡൽഹി ∙ സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന ആവശ്യം സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏക സ്വരത്തിൽ തള്ളി. സ്വവർഗ ബന്ധത്തെ വിവാഹമായി അംഗീകരിക്കണോ എന്നു പാർലമെന്റാണ് തീരുമാനിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. 

വിവാഹം ഭരണഘടനാപരമായ അവകാശമല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, സ്വവർഗബന്ധത്തിലുള്ളവർക്കു കുട്ടികളെ ദത്തെടുക്കാമെന്ന ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് സഞ്ജയ് കിഷൻ കോളിന്റെയും നിലപാടിനോട് മറ്റു 3 ജഡ്ജിമാരായ എസ്.രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്.നരസിംഹ എന്നിവർ വിയോജിച്ചു. അഞ്ചംഗ ബെഞ്ചിലെ 4 പേർ വെവ്വേറെ വിധിന്യായങ്ങളെഴുതി. ജസ്റ്റിസ് ഭട്ട് എഴുതിയ വിധിന്യായത്തിൽ ജസ്റ്റിസ് ഹിമയും ഒപ്പുവച്ചു. ഇവരുടെ നിലപാടുകളോട് ജസ്റ്റിസ് നരസിംഹ പൂർണമായി യോജിച്ചു. 

പരമ്പരാഗത വിവാഹബന്ധത്തിനു (സ്ത്രീ–പുരുഷ) പുറത്ത് സ്വവർഗക്കാരുടേതുൾപ്പെടെയുള്ള വിവാഹങ്ങൾക്കു നിയമസാധുത ആവശ്യപ്പെട്ടുള്ള 21 ഹർജികളാണ് കോടതി പരിഗണിച്ചത്. സ്വവർഗ ബന്ധത്തിലുള്ളവർ ഒന്നിച്ചു താമസിക്കുന്നതിന് തടസ്സമില്ല. എന്നാൽ, വിവാഹമായി റജിസ്റ്റർ ചെയ്യണമെങ്കിൽ സ്പെഷൽ മാര്യേജ് ആക്ടിൽ മാറ്റം വരണം. ഇതു കോടതിയുടെ അധികാരപരിധിയിൽപെടുന്നില്ല. ട്രാൻസ്ജെൻഡറുകൾ ഉൾപ്പെടെയുള്ള എൽജിബിടിക്യുഐഎ പ്ലസ് വിഭാഗക്കാർക്കു മറ്റു വിഭാഗങ്ങളിലുള്ളവരെ വിവാഹം കഴിക്കുന്നതിനു തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. 

സ്വവർഗ ബന്ധത്തിന്റെ പേരിൽ ഒരു വിവേചനവും പാടില്ല. സ്വവർഗ ബന്ധവുമായി ബന്ധപ്പെട്ട പരാതികളിൽ കേസ് റജിസ്റ്റർ ചെയ്യുംമുൻപ് പൊലീസ് പ്രാഥമികാന്വേഷണം നടത്തണം. സ്വവർഗ തൽപരർ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ സമൂഹത്തിൽ ബോധവൽക്കരണം നടത്തണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു കോടതി നിർദേശിച്ചു. 

സ്വവർഗ താൽപര്യം നഗരങ്ങളിലും വരേണ്യവിഭാഗത്തിലും മാത്രമുള്ളതാണെന്ന കേന്ദ്ര നിലപാടിനെ ചീഫ് ജസ്റ്റിസ് വിമർശിച്ചു. സ്വവർഗ ബന്ധം സ്വാഭാവികവും കാലങ്ങൾക്കു മുൻപേയുള്ളതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

അവകാശങ്ങൾ പഠിക്കാൻ കേന്ദ്ര സമിതി വേണം

സ്വവർഗ ബന്ധത്തെ വിവാഹമായി അംഗീകരിക്കാതെതന്നെ അവർക്കുവേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും പരിശോധിക്കാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നത സമിതിയുണ്ടാക്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചു. സമിതി രൂപീകരിക്കാമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. പിഎഫ്, ഇഎസ്‌ഐ, പെൻഷൻ, ബാങ്ക് അക്കൗണ്ട് ആരംഭിക്കൽ, സ്കൂളിൽ രക്ഷിതാക്കളായി പേരു രേഖപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ സമിതി പരിഗണിക്കണം.

ഹർജി പരിഗണിക്കരുതെന്ന കേന്ദ്ര നിലപാടിന് വിമർശനം

ന്യൂഡൽഹി ∙ നിയമനിർമാണ സഭകളുടെ തീരുമാനം മാത്രമാണ് ജനാധിപത്യപരമെന്ന കേന്ദ്ര നിലപാട് ജുഡീഷ്യറിയുടെ സാധുതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിധിന്യായത്തിൽ വിമർശിച്ചു. സ്വവർഗ വിവാഹ ഹർജി കോടതി പരിഗണിക്കാൻ പാടില്ലെന്നായിരുന്നു കേന്ദ്ര നിലപാട്

കോടതിയുടെ പുനഃപരിശോധനയിലൂടെ ജനഹിതം അട്ടിമറിക്കപ്പെടുന്നുവെന്നു പറയുന്നവർ ജനാധിപത്യത്തെ ഇടുങ്ങിയ രീതിയിലാണ് നിർവചിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെ മാത്രമുള്ളതായല്ല ജനാധിപത്യത്തെ ഭരണഘടന പരിഗണിക്കുന്നത്.

കോടതികൾ ജനാധിപത്യത്തെ ഇല്ലാതാക്കുകയല്ല, ശക്തിപ്പെടുത്തുകയാണു ചെയ്യുന്നത്. നിയമനിർമാണ സഭകളുടെയും സർക്കാരിന്റെയും നടപടികൾ ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാനുള്ള അവകാശമാണ് കോടതിക്കുള്ളത്. ജനാധിപത്യപരമായ അവകാശങ്ങൾ രാഷ്ട്രീയ പ്രക്രിയയിലൂടെ ലഭിക്കാത്തവർ കോടതിയെ സമീപിക്കുന്നു. അതിലെ തീരുമാനത്തിലൂടെ ജനാധിപത്യ പ്രക്രിയയിൽ കോടതി പങ്കാളിത്തം വഹിക്കുന്നു – ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

English Summary:

Supreme Court rejects same-sex marriage legal status plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com