എണ്ണിയിട്ടും എണ്ണിയിട്ടും തീരാതെ കള്ളപ്പണം; 300 കോടി കവിഞ്ഞു, നോട്ടെണ്ണൽ തുടരുന്നു
Mail This Article
ഭുവനേശ്വർ∙ ഒഡീഷയിലെ ബൗധ് ഡിസ്റ്റിലറി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നടക്കുന്ന റെയ്ഡിൽ കണ്ടെടുത്ത കള്ളപ്പണം 300 കോടി കവിഞ്ഞു. ഇനിയും എണ്ണിത്തീർന്നിട്ടില്ല. രാജ്യത്ത് ഒരു സ്ഥാപനത്തിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും കൂടിയ തുകയാണിത്.
ഡിസ്റ്റിലറി ഗ്രൂപ്പുമായി ബന്ധമുള്ള ഒഡീഷയിലെ കോൺഗ്രസ് നേതാവും ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗവുമായ ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. ബുധനാഴ്ച ആരംഭിച്ച പരിശോധന അഞ്ചുദിവസം പിന്നിട്ടു. 40 നോട്ടെണ്ണൽ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. കമ്പനിയുടെ ഉടമകൾക്ക് ഉടൻ നോട്ടിസ് നൽകുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.
കോൺഗ്രസ് നേതാവുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നു കള്ളപ്പണം പിടിച്ചതിനെക്കുറിച്ചു രാഹുൽ ഗാന്ധി നിശബ്ദനായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി ചോദിച്ചു. അതേസമയം, കോൺഗ്രസിനെ ഏജൻസികൾ വേട്ടയാടുമ്പോൾ ബിജെപി നേതാക്കളുടെ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധനയില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. കള്ളപ്പണ ഇടപാടുമായി സാഹുവിനു ബന്ധമുണ്ടോയെന്ന വിവരം വ്യക്തമായിട്ടില്ലെന്നു ജാർഖണ്ഡ് കോൺഗ്രസ് ഇൻ ചാർജ് അവിനാഷ് പാണ്ഡേ പറഞ്ഞു.
മുൻപ് പിടിച്ചെടുത്ത കൂടിയ തുക 257 കോടി
2019ൽ ജിഎസ്ടി ഇന്റലിജൻസ് കാൻപുരിലെ ബിസിനസ്സുകാരനിൽ നിന്ന് 257 കോടി രൂപ കള്ളപ്പണം പിടിച്ചെടുത്തതാണ് ഇതുവരെ ഒറ്റ സംഭവത്തിൽ പിടിച്ചെടുത്ത കൂടിയ തുക. 2018ൽ തമിഴ്നാട്ടിലെ റോഡ് നിർമാണ കമ്പനിയിൽ നടത്തിയ പരിശോധനയിൽ 163 കോടിയും കണ്ടെടുത്തു.