ADVERTISEMENT

ന്യൂഡൽഹി ∙ 2020 ൽ ബിഹാർ ഉപമുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട സുശീൽ മോദി പിറ്റേവർഷം കേന്ദ്ര മന്ത്രിസഭയിലേക്കു പരിഗണിക്കപ്പെടുമെന്നായിരുന്നു ശ്രുതി. അങ്ങനെ സംഭവിച്ചില്ല; അദ്ദേഹം ഇപ്പോൾ രാജ്യസഭാംഗമാണ്. മികച്ച വിജയത്തിൽ പങ്കുവഹിച്ചിട്ടും മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതിരുന്ന ശിവരാജ് സിങ് ചൗഹാനും വസുന്ധര രാജെയും സുശീൽ മോദിയുടെ പാതയിൽ സഞ്ചരിക്കാൻ നിർബന്ധിതരാകുന്ന സ്ഥിതിയാണ്. 

മുഖ്യമന്ത്രിസ്ഥാനത്തേക്ക് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അപ്രതീക്ഷിത പേരുകൾ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. പരസ്യമായി ഒരു വാക്കുപോലും ചൗഹാനോ വസുന്ധരയോ രമൺ സിങ്ങോ മറുത്തു പറഞ്ഞില്ല. പാർട്ടിയുടെ പുതിയ രീതിയോടു പൊരുത്തപ്പെടുകയല്ലാതെ മാർഗമില്ലെന്ന് ഇവർക്കു ബോധ്യപ്പെട്ടു കഴിഞ്ഞു. ഇങ്ങനെ പൊരുത്തപ്പെട്ടിരിക്കുന്ന ചില നേതാക്കൾ കേന്ദ്രത്തിലുമുണ്ട്. 

ഇപ്പോഴുള്ള ബിജെപി മുഖ്യമന്ത്രിമാരെല്ലാം മോദി–ഷാ കാലത്ത് സ്ഥാനം നേടിയവരാണ്. ഇതിനെ തലമുറമാറ്റമെന്നു വിശേഷിപ്പിക്കുന്നവരുണ്ട്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര നേതൃത്വത്തിന്റെ പൂർണ നിയന്ത്രണത്തിലായെന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. സംസ്ഥാനങ്ങളിൽ ഒഴിവാക്കപ്പെടുന്ന നേതാക്കളെയെല്ലാം ഉൾക്കൊള്ളാൻ കേന്ദ്രത്തിൽ ഇടമുണ്ടോയെന്നു ചോദിക്കുന്നവരുമുണ്ട്. 

പുതിയ മുഖ്യമന്ത്രിമാരെ തീരുമാനിച്ചപ്പോൾ ജാതി സമവാക്യങ്ങൾക്കു തന്നെയാണ് പാർട്ടി പ്രധാന പരിഗണന നൽകിയത്. ബ്രാഹ്മണനായ ഭജൻലാൽ ശർമയെ രാജസ്ഥാനിൽ മുഖ്യമന്ത്രിയാക്കിയത് പ്രബല വിഭാഗങ്ങളിലൊന്നിനെയും പിണക്കാതെയുള്ള തീരുമാനമായാണു വിലയിരുത്തപ്പെടുന്നത്. ഒബിസി മുഖ്യമന്ത്രിയെന്ന രീതി മധ്യപ്രദേശിൽ തെറ്റിച്ചില്ല. ഛത്തീസ്ഗഡിൽ 30% പട്ടിക വർഗക്കാരാണെന്നതു കണക്കിലെടുത്തു. മധ്യപ്രദേശിൽ ഉപമുഖ്യമന്ത്രിമാരിലൊരാൾ പട്ടികവിഭാഗവും ഒരാൾ ബ്രാഹ്മണനുമാണ്; അതേ സ്ഥാനത്ത് രാജസ്ഥാനിൽ ക്ഷത്രിയ, പട്ടികവിഭാഗക്കാരും. ജാതി സെൻസസ് പൊതുതിരഞ്ഞെടുപ്പിൽ ഫലിക്കുന്ന മുദ്രാവാക്യമല്ലെന്ന് ഉറപ്പാക്കാൻ പാർട്ടി താൽപര്യപ്പെടുന്നു. 

രാജസ്ഥാനിൽ ഭജൻലാൽ ശർമയെ കൊണ്ടുവന്നത് ഹരിയാനയിൽ മനോഹർലാൽ ഖട്ടറിനെ മുഖ്യമന്ത്രിയാക്കിയതുപോലെ എന്നു വ്യാഖ്യാനമുണ്ട്. സംഘടനയിൽ ദീർഘകാലം പ്രവർത്തിച്ചശേഷം ആദ്യ തവണ എംഎൽഎയായപ്പോൾതന്നെ മുഖ്യമന്ത്രിസ്ഥാനം. എന്നാൽ, ആർക്കും മുഖ്യമന്ത്രിസ്ഥാനം ലഭിക്കാമെന്നത് സംസ്ഥാനങ്ങളിൽ നേതാക്കളുണ്ടാവുകയെന്ന രീതിക്ക് തടസ്സമാകുന്ന തന്ത്രമല്ലേയെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. ശക്തമായ കേന്ദ്ര നേതൃത്വത്തിന് സംസ്ഥാനങ്ങളിൽ കരുത്തരായ നേതാക്കൾ വേണ്ട, നോമിനികൾ മതിയെന്ന യുക്തിയാണ് മറുപടി. 

മുഖ്യമന്ത്രിമാരിൽ മൂന്നിലൊന്നും മുൻ കോൺഗ്രസുകാർ

പാർട്ടിയുടെ 12 മുഖ്യമന്ത്രിമാരിൽ 4 പേർ കോൺഗ്രസ് പശ്ചാത്തലമുള്ളവരാണ് - അരുണാചലിലെ പേമ ഖണ്ഡു, അസമിലെ ഹിമന്ത ബിശ്വ ശർമ, മണിപ്പുരിലെ ബിരേൻ സിങ്, ത്രിപുരയിലെ മണിക് സാഹ. 4 പേരും 2014 നു ശേഷം ബിജെപിയിൽ ചേർന്നവർ.

English Summary:

Chief Ministers: generational change complete in BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com