വാണിജ്യ സന്ദേശത്തിന് 2 ലക്ഷം രൂപ വരെ പിഴ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപു നിലവിൽ വന്ന ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് അടക്കമുള്ള നിയമങ്ങൾ ഓർമയാകുന്നു. പുതിയ ടെലികോം ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ബിൽ നിയമമാകും. 1851 ൽ ആണ് ഇന്ത്യയിൽ ടെലഗ്രാഫ് ഉപയോഗത്തിൽ വന്നത്. ടെലിഫോൺ എക്സ്ചേഞ്ചുകൾ വന്നത് 1880കളിലും. ഇതിന്റെ ചുവടുപിടിച്ചാണ് 1885 ൽ ഇന്ത്യൻ ടെലഗ്രാഫ് നിയമം നിലവിൽ വന്നത്.
വയർലെസ് ടെലഗ്രാഫി ഉപകരണങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 1933 ൽ വയർലെസ് ടെലഗ്രാഫി നിയമവും ടെലഗ്രാഫ് വയറുകളുമായി ബന്ധപ്പെട്ട് 1950 ൽ ടെലഗ്രാഫ് വയേഴ്സ് ആക്ടും വന്നു. ഇവയ്ക്കു പകരമാണ് പുതിയ ടെലികോം ബിൽ. ഇതനുസരിച്ച് ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്കു പിഴ മുതൽ സേവനം നൽകുന്നതിനു വിലക്കു വരെ നേരിടേണ്ടി വരാം. ആദ്യ ലംഘനത്തിന് 50,000 രൂപയും പിന്നീടുള്ള ഓരോ തവണയും 2 ലക്ഷം രൂപയുമായിരിക്കും പിഴ. അനുവദനീയമായ എണ്ണത്തിലുമധികം (9 എണ്ണം) സിം കാർഡുകൾ ഉപയോഗിച്ചാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ പിഴ ഈടാക്കാം.