പുതുമോടിയിൽ പുരി ക്ഷേത്രം; ഉദ്ഘാടനം നാളെ
Mail This Article
പുരി (ഒഡീഷ)∙ രഥോത്സവത്തിന്റെ ക്ഷേത്രപ്പെരുമയ്ക്ക് പുതുമോടി. പുരി ജഗന്നാഥ ക്ഷേത്രത്തിൽ 800 കോടി രൂപ ചെലവിൽ നവീകരണം പൂർത്തിയായതുമായി ബന്ധപ്പെട്ട ചടങ്ങ് നാളെ മുഖ്യമന്ത്രി നവീൻ പട്നായിക് ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിനു ചുറ്റുമുള്ള സ്ഥലം ഏറ്റെടുത്താണ് 2019 ൽ തുടക്കമിട്ട പദ്ധതി പൂർത്തിയാക്കിയത്.
മുൻപ് 5 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ചുറ്റുമുള്ള കെട്ടിടങ്ങളും മഠങ്ങളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിച്ച് 21 ഏക്കർ കൂടി ഏറ്റെടുത്താണ് മാസ്റ്റർ പ്ലാൻ നടപ്പാക്കിയത്. 680 കുടുംബങ്ങളെയും 400 കച്ചവടക്കാരെയും ഒഴിപ്പിച്ചതായി ജില്ലാ കലക്ടർ സാമർഥ് വർമ അറിയിച്ചു.
കലിംഗ വാസ്തുവിദ്യ പ്രകാരമാണ് ക്ഷേത്ര പരിസരം മോടിപിടിപ്പിച്ചത്. വലംവയ്ക്കാൻ വിശാലമായ നടപ്പാത, ക്ഷേത്രമതിലിനോട് ചേർന്നും മുറ്റത്തും ഉദ്യാനം, ആധുനിക രീതിയിലുള്ള ശൗചാലയങ്ങൾ എന്നിവ നിർമിച്ചിട്ടുണ്ട്.
രഥയാത്രയ്ക്ക് പ്രത്യേക പാത, സർവീസ് ലെയിൻ, 3000 കാറുകൾക്ക് പാർക്കിങ് സൗകര്യമുള്ള മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം, തീർഥാടകർക്ക് ആധുനിക വിശ്രമ കേന്ദ്രം എന്നിവയും നിർമിച്ചു. ദേശീയപാത ബൈപാസ്, മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള പുതിയ റോഡുകളും പദ്ധതിയുടെ ഭാഗമാണ്. പുരി രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും കലക്ടർ അറിയിച്ചു.