ഗർഭാശയഗള കാൻസർ ; വാക്സീൻ യജ്ഞം പരിഗണനയിലില്ല
Mail This Article
ന്യൂഡൽഹി ∙ ഗർഭാശയഗള (സെർവിക്കൽ) കാൻസറിനെ പ്രതിരോധിക്കാൻ വാക്സീൻ പ്രതിരോധ കുത്തിവയ്പ് യജ്ഞം സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ട് ആരോഗ്യമന്ത്രാലയം തള്ളി. ഇത് അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. രാജ്യത്തെ ഗർഭാശയഗള കാൻസർ സംബന്ധിച്ച ഭീഷണി സൂക്ഷ്മമായി പരിശോധിച്ചുവരുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
ഏതാനും മാസം മുൻപ് സീറം ഇൻസ്റ്റിറ്റ്യൂട്ടും കേന്ദ്ര സർക്കാരും ചേർന്ന് ഗർഭാശയഗള കാൻസറിനെതിരെ സെർവവാക് എന്ന വാക്സീൻ തദ്ദേശീയമായി വികസിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോഴും വാക്സീന്റെ ലഭ്യത സുലഭമായിട്ടില്ലെന്നാണ് വിവരം. സ്ത്രീകൾക്കിടയിൽ ഏറ്റവും വ്യാപകമായി കാണുന്ന 4 കാൻസറുകളിൽ ഒന്നാണ് സെർവിക്കൽ കാൻസർ. ഇന്ത്യയിൽ ഓരോ വർഷവും ശരാശരി 1,20,000 കേസുകളും 60,000 മരണവും ഇതുമൂലമുണ്ടാകുന്നു.