ഹർഷ് മന്ദറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്; കേസ് റജിസ്റ്റർ ചെയ്തു
Mail This Article
ന്യൂഡൽഹി ∙ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ ഹർഷ് മന്ദറിനെതിരെ സിബിഐ കേസെടുത്തു. വിദേശത്തു നിന്ന് ധനസഹായം സ്വീകരിച്ചതിനാണ് കേസ്. നിരവധി പത്രങ്ങളിലും പോർട്ടലുകളിൽ എഴുതുന്ന വ്യക്തി എന്ന നിലയിൽ വിദേശ സംഭാവന സ്വീകരിക്കുന്നത് വിദേശ സംഭാവന നിയന്ത്രണ ചട്ടം മൂന്നാം വകുപ്പിന്റെ ലംഘനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഹർഷ് മന്ദറിന്റെ വീട്ടിലും അദ്ദേഹം ഡയറക്ടറായ സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ (സിഇഎസ്) ഓഫിസിലും ഇന്നലെ സിബിഐ പരിശോധന നടത്തിയിരുന്നു. ഹർഷ് മന്ദർ നടത്തുന്ന അമൻ ബിരാദാരി എന്ന സംഘടനയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതിയില്ലെന്ന് സിബിഐ പറയുന്നു. 2021 സെപ്റ്റംബറിൽ ഹർഷ് മന്ദറിന്റെ വീട് ഇ.ഡി റെയ്ഡ് ചെയ്തിരുന്നു. സിഇഎസ് നടത്തുന്ന 2 ബാലമന്ദിരങ്ങളിലെ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ഡൽഹി പൊലീസ് 2020 ൽ കേസ് റജിസ്റ്റർ ചെയ്തു. യുപിഎ ഭരണകാലത്ത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതിയിൽ അംഗമായിരുന്നു ഹർഷ് മന്ദർ. സാമുദായിക സൗഹാർദത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം പ്രധാനമന്ത്രി മോദിയുടെ വിമർശകനാണ്.