മൻമോഹന് സിങ്ങിന് മോദിയുടെ പ്രശംസ; രാജ്യസഭാംഗത്വം അവസാനിച്ച 68 എംപിമാർക്ക് യാത്രയയപ്പ്
Mail This Article
ന്യൂഡൽഹി ∙ രാജ്യസഭാംഗത്വ കാലാവധി അവസാനിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ഭൂപേന്ദർ യാദവ്, മൻസുഖ് മാണ്ഡവ്യ തുടങ്ങിയവരടക്കം 68 എംപിമാർക്ക് യാത്രയയപ്പു നൽകി.
പാർലമെന്റിനെയും രാജ്യത്തെയും ദീർഘകാലം നയിച്ച മൻമോഹൻ സിങ് എക്കാലവും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ പറഞ്ഞു. സർക്കാരിനെതിരെ മുൻപ് അവിശ്വാസപ്രമേയം വന്നപ്പോൾ പ്രതിപക്ഷത്തുള്ള അദ്ദേഹം വോട്ട് ചെയ്യാൻ വീൽചെയറിലെത്തി. ഭരണപക്ഷം ജയിക്കുമെന്നുറപ്പായിട്ടും തന്റെ കടമ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതുവഴി ജനാധിപത്യത്തിനാണ് അദ്ദേഹം ശക്തിപകർന്നത്. വിരമിക്കുന്ന എംപിമാരുടെ അനുഭവസമ്പത്ത് രാജ്യത്തിനു പ്രയോജനവും യുവതലമുറയ്ക്ക് പ്രചോദനവും നൽകുമെന്നും മോദി പറഞ്ഞു.