ADVERTISEMENT

ന്യൂഡൽഹി ∙ ഇലക്ടറൽ ബോണ്ടുകളുടെ സമ്പൂർണ വിവരം കൈമാറാത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് സ്വരം കടുപ്പിച്ചു. ബോണ്ടുകളിലെ ആൽഫാന്യൂമെറിക് കോഡ് കൂടി വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവു നൽകി. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

2019 ഏപ്രിലിനു ശേഷം ബാങ്കുകളിൽനിന്ന് ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെയും ഇതു മാറിയെടുത്ത രാഷ്ട്രീയ പാർട്ടികളുടെയും വിവരം കഴിഞ്ഞദിവസം തിരഞ്ഞെടുപ്പു കമ്മിഷൻ പ്രത്യേകമായി പുറത്തുവിട്ടിരുന്നു. ഇലക്ടറൽ ബോണ്ടിന്റെ നടത്തിപ്പു ചുമതലയിലുണ്ടായിരുന്ന എസ്ബിഐ നൽകിയ വിവരം അതേപടിയാണ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതിൽ ബോണ്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ആൽഫാന്യുമെറിക് കോഡുകളില്ല. അതിനാൽ പാർട്ടികൾക്ക് ആരിൽനിന്നാണു പണം ലഭിച്ചതെന്നു വ്യക്തമല്ല. ബോണ്ട് നമ്പറുകൾ എസ്ബിഐ വെളിപ്പെടുത്താത്തതാണ് പ്രശ്നമെന്നു പ്രധാന ഹർജിക്കാർ ചൂണ്ടിക്കാട്ടും മുൻപു തന്നെ ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് അതൃപ്തി വ്യക്തമാക്കി.

‘ആരാണ് എസ്ബിഐക്കു വേണ്ടി ഹാജരാകുന്നത് ? ബോണ്ടുകളുടെ കോഡ് നൽകിയിട്ടില്ല. ബന്ധപ്പെട്ട മുഴുവൻ രേഖകളും കൈമാറണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു’– ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിവിധിയെ എസ്ബിഐ ലംഘിക്കുകയായിരുന്നുവെന്ന് പ്രധാന ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), കോമൺ കോസ് എന്നീ സംഘടനകളുടെ അഭിഭാഷകരായ കപിൽ സിബലും പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടി. കോഡ് കൈവശമുണ്ടെന്നു രേഖകൾ കൈമാറാൻ സാവകാശം തേടിയുള്ള അപേക്ഷയിൽ എസ്ബിഐ സമ്മതിച്ചതാണെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.

എസ്ബിഐക്കുവേണ്ടി ആരും ഹാജരാകാതിരുന്നതിലും കോടതി അതൃപ്തി വ്യക്തമാക്കി. ഇന്നലെ പരിഗണിച്ച തിരഞ്ഞെടുപ്പു കമ്മിഷന്റെ അപേക്ഷയിൽ എസ്ബിഐ കക്ഷിയല്ലെന്നായിരുന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വിശദീകരണം. എസ്ബിഐയുടെ ഭാഗം കൂടി കേൾക്കണമെന്ന തുഷാർ മേത്തയുടെ വാദം അംഗീകരിച്ച കോടതി നോട്ടിസ് അയയ്ക്കാൻ നിർദേശിച്ചു.

എന്താണീ കോഡ് ?

ഓരോ ഇലക്ടറൽ ബോണ്ടും തിരിച്ചറിയാൻ അക്ഷരങ്ങളും അക്കങ്ങളുമടങ്ങിയ ആൽഫാന്യൂമെറിക് കോഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അൾട്രാവയലറ്റ് പ്രകാശത്തിലേ ദൃശ്യമാകൂ. 

കോഡ് കമ്പനികളുടെയും പാർട്ടിയുടെയും പേരിൽ രേഖപ്പെടുത്തിവയ്ക്കാറില്ലെന്ന് എസ്ബിഐ മുൻപ് പറഞ്ഞിരുന്നു. ഇനി വിവരം കോടതിയിൽ സമർപ്പിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോഡ് റെക്കോർഡ് ചെയ്യുന്നില്ലെന്ന ഉറപ്പിലാണ് ബോണ്ടുകൾ വിറ്റതും. വിവരങ്ങൾ നൽകിയാൽ, മുൻപ് സർക്കാരെടുത്ത നിലപാടിൽനിന്നുള്ള മലക്കംമറിച്ചിലുമാകും.

English Summary:

Electoral bond: Supreme Court to SBI - Where is the code?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com