കേജ്രിവാളിന്റെ അറസ്റ്റ്: പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം, 31ന് ഡൽഹിയിൽ ഇന്ത്യാസഖ്യം റാലി
Mail This Article
ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യത്തിന്റെ മഹാറാലി 31ന് ഡൽഹി രാംലീലാ മൈതാനത്തു നടക്കും. ആം ആദ്മി പാർട്ടി ഡൽഹി കൺവീനറും മന്ത്രിയുമായി ഗോപാൽ റായ്, ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അർവിന്ദർ സിങ് ലൗവ്‍ലി, ഡൽഹി മുൻ കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്ര, ഡൽഹി സിപിഎം സെക്രട്ടേറിയറ്റ് അംഗം രാജീവ് കൻവർ തുടങ്ങിയവർ ചേർന്നാണു സമരപ്രഖ്യാപനം നടത്തിയത്. കേജ്‌രിവാളിന്റെ അറസ്റ്റിനു പിന്നാലെ പ്രതിപക്ഷ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
ഇതിനിടെ, ഇ.ഡി കസ്റ്റഡിയിലിരുന്നും ഭരണം തുടരുന്ന അരവിന്ദ് കേജ്‌രിവാൾ, ഡൽഹിയിലെ ജലവിതരണ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള നിർദേശങ്ങൾ നൽകി. കസ്റ്റഡിയിലിരിക്കെ കേജ്‌രിവാൾ നൽകുന്ന ആദ്യ ഉത്തരവാണിത്. അറസ്റ്റിലായെങ്കിലും കേജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്ന് ആം ആദ്മി പാർട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. കുറ്റം തെളിയിക്കപ്പെടാത്തതിനാൽ സ്ഥാനത്തു തുടരുന്നതിനു തടസ്സമില്ലെന്നാണു നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കസ്റ്റഡിയിൽ നിന്നുള്ള കേജ്‌രിവാളിന്റെ കത്തു തിരക്കഥയുടെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. ഈ മാസം 28 വരെയാണ് കേജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
‘‘ഇ.ഡിയുടെ കസ്റ്റഡിയിലാണെങ്കിലും ഡൽഹിയിലെ 2 കോടി ജനങ്ങളെന്ന തന്റെ കുടുംബത്തെക്കുറിച്ചാണ് കേജ്‍രിവാളിന്റെ ആശങ്ക. അദ്ദേഹം ജനങ്ങളെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നത്’’ –അതിഷി (ഡൽഹി മന്ത്രി) പറഞ്ഞു.