ADVERTISEMENT

കൊൽക്കത്ത ∙ കോൺഗ്രസ്– ഇടത് ഉയിർത്തെഴുന്നേൽപ്പിന്റെ വ്യക്തമായ സൂചനകൾ നൽകുന്ന ബംഗാൾ രാഷ്ട്രീയം പ്രവചനാതീതമായ ഘട്ടത്തിലേക്ക്. 2 പാർട്ടികളുടെ മുഖാമുഖ പോരാട്ടം എന്ന നിലയിൽ നിന്ന് ത്രികോണ മത്സരം എന്ന നിലയിലേക്കു ബംഗാൾ ലോക്സഭാ തിരഞ്ഞെടുപ്പു മാറുകയാണ്.

തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അക്രമങ്ങളും കൊലപാതകങ്ങളും ബൂത്തുപിടിത്തവും നിർബാധം നടന്നിട്ടും കഴിഞ്ഞ ജൂലൈയിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടത് -കോൺഗ്രസ്- ഇന്ത്യൻ സെക്കുലർ ഫ്രണ്ട് പാർട്ടികൾ സംയുക്തമായി നേടിയത് 20 ശതമാനത്തിൽ അധികം വോട്ടാണ്. തൊട്ടുമുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ ഒന്നിച്ചു നേടിയതിന്റെ ഇരട്ടി. മാൾഡ, മുർഷിദാബാദ് മേഖലകളിൽ കോൺഗ്രസ് കരുത്തു കാണിക്കുമ്പോൾ സംസ്ഥാനമൊട്ടാകെ സിപിഎം വോട്ട് വിഹിതം വർധിച്ചു.

ഇടത് വോട്ടുകൾ ഒന്നടങ്കം ബിജെപിയിലേക്ക് പോയതാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നുന്ന ജയത്തിന് കാരണം. 42 ലോക്സഭാ സീറ്റുകളിൽ 18 എണ്ണം ബിജെപി നേടി. തൃണമൂൽ കോൺഗ്രസ് 22 സീറ്റും കോൺഗ്രസ് 2 സീറ്റും നേടി. ഇടതു പാർട്ടികൾ ഒരിടത്തും ജയിച്ചില്ല. തൃണമൂൽ കോൺഗ്രസിന്റെ അക്രമങ്ങളിൽ പൊറുതിമുട്ടിയ അണികൾ ബിജെപിക്ക് വോട്ടുചെയ്തുവെന്ന് മുതിർന്ന സിപിഎം നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു. 

ഇടത് - കോൺഗ്രസ് സഖ്യം ശക്തിയാർജിച്ചാൽ അത് ബിജെപി ഉൾപ്പെട്ട പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുകയും ഫലത്തിൽ തൃണമൂൽ കോൺഗ്രസിന് ഗുണകരമാകുകയും ചെയ്യും. അതേസമയം, ന്യൂനപക്ഷ വോട്ടുകൾ ഇടത് - കോൺഗ്രസ്- ഐഎസ്എഫ് സഖ്യവും തൃണമൂൽ കോൺഗ്രസും പങ്കിട്ടെടുത്താൽ അത് ബിജെപിക്ക് ഗുണകരമാകും. പ്രത്യേകിച്ചും പൗരത്വഭേദഗതി നിയമം ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണത്തിന് കാരണമാകുമെന്ന് ബിജെപി വിശ്വസിക്കുമ്പോൾ. ഭൂരിപക്ഷ വോട്ടുകൾ വിഘടിച്ചുപോകാതിരിക്കാനാണ് കോൺഗ്രസുമായി സഖ്യത്തിന് മമത താൽപര്യപ്പെട്ടത്. പക്ഷേ, ന്യായമായ സീറ്റ് കിട്ടാതെ ധാരണക്കില്ലെന്ന് കോൺഗ്രസ് ബംഗാൾ ഘടകം നിർബന്ധം പിടിച്ചു.  

തൃണമൂലിനായി കോൺഗ്രസിന്റെ കേന്ദ്രം നേതൃത്വം താൽപര്യം പ്രകടിപ്പിച്ചെങ്കിലും ബംഗാൾ പിസിസി അധ്യക്ഷനും ലോക്സഭയിലെ കോൺഗ്രസ് സഭാകക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ ശക്തമായ എതിർപ്പാണു സംസ്ഥാന ഘടകം ഉയർത്തിയത്. ഫലത്തിൽ ഇന്ത്യാമുന്നണി ബംഗാളിൽ പൊളിഞ്ഞു 

ബിജെപിയുടെ തോൽവി സിപിഎമ്മിന് നേട്ടം

ബിജെപിയുടെ ബംഗാളിലെ കുതിപ്പിന് കടിഞ്ഞാണിട്ടത് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയാണ്. ഇതിനു പിന്നാലെ പാർട്ടിയുടെ 8 എംഎൽഎമാരും 2 എംപിമാരും തൃണമൂലിൽ ചേർന്നു. ബിജെപിയുടെ ഈ പരാജയമാണ് ഇടതുപാർട്ടികൾക്ക് ഗുണമായത്. ഇടത്-കോൺഗ്രസ് സഖ്യത്തിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന മുർഷിദാബാദിലെ സാഗദിഗി ഉപതിരഞ്ഞെടുപ്പ്. തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ഇടത് പിന്തുണയോടെ കോൺഗ്രസ് ജയിച്ചു. 

മാൾഡ, മുർഷിദാബാദ് ജില്ലകളിലെ ന്യൂനപക്ഷ വോട്ടുകളാണ് കോൺഗ്രസിന്റെ കരുത്ത്.  18 ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിൽ ഇടത്-കോൺഗ്രസ്-ഐഎസ്എഫ് പാർട്ടികൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ  രണ്ടാമതെത്തി. നരേന്ദ്ര മോദിയുടെ പ്രതിഛായയാണ് ബിജെപിയുടെ പ്രധാന പ്രചാരണായുധം.  തൃണമൂലിനു സമാനമായ സംഘടനാ സംവിധാനം  ഇല്ല എന്നതാണ് ബിജെപിയുടെ പരിമിതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com