ADVERTISEMENT

ന്യൂഡൽഹി ∙ തിഹാറിലെ ആദ്യദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അസ്വസ്ഥതകളുടേതായിരുന്നു. രാത്രി ഉറക്കം ശരിയായില്ല. ഇടുങ്ങിയ മുറിയുടെ ഭിത്തിയിൽ ചാരിയിരുന്നു നേരം വെളുപ്പിച്ചു. ശരീരത്തിലെ ഷുഗർ നില താണതു പല അസ്വസ്ഥതകൾക്കും കാരണമായി. ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്നു മരുന്നു നൽകിയെന്നു തിഹാർ ജയിൽ അധികൃതർ പറയുന്നു. ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെയാണു തിങ്കളാഴ്ച വൈകിട്ട് കേജ്‌രിവാളിനെ തിഹാറിലേക്കു മാറ്റിയത്. ഇന്നലെ ഭാര്യ സുനിതയും മക്കളുമെത്തി അദ്ദേഹത്തെ കണ്ടു. മാര്‍ച്ച് 21-ന് അറസ്റ്റിലായതിനു ശേഷം കേജ്‌രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞതായി എഎപി വൃത്തങ്ങള്‍ വ്യക്തമാക്കി.

സാധാരണ തടവുകാരെ അകത്തേക്കു കടത്തി വിടുമ്പോൾ അണി‍ഞ്ഞിരിക്കുന്ന ആഭരണങ്ങളടക്കം സകല വസ്തുക്കളും വാങ്ങി ലോക്കറിൽ വയ്ക്കും. എന്നാൽ, പതിവായി കഴുത്തിലണിയാറുള്ള ഹനുമാന്റെ ചിത്രം പതിച്ച ലോക്കറ്റ് വേണമെന്ന ആവശ്യം അധികൃതർ അനുവദിച്ചിട്ടുണ്ട്. വായിക്കാൻ കണ്ണടയും എഴുതാൻ പേനയും നോട്ട്ബുക്കുമുണ്ട്. പ്രമേഹ രോഗിയായതിനാൽ ആരോഗ്യനില മെച്ചപ്പെടുന്നതു വരെ വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കും. വാർത്താ ചാനലുകൾ ഉൾപ്പെടെ 24 ചാനലുകൾ ഉള്ള ടിവിയും കണ്ടിരിക്കാം. ഭക്ഷണക്രമം അടക്കം ചിട്ടവട്ടങ്ങളെല്ലാം മറ്റു തടവുകാരുടേതു പോലെ തന്നെ. 

തിഹാറിൽ മൂന്നാം വട്ടം

തിഹാർ ജയിലിൽ ഇതു മൂന്നാം തവണയാണു കേജ്‌രിവാൾ വിചാരണത്തടവുകാരനായി എത്തുന്നത്. 2012ൽ അണ്ണാ ഹസാരെ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടാണ് ആദ്യമായി തിഹാറിലെത്തുന്നത്. പിന്നീടു 2014ൽ 2 ദിവസത്തെ ജയിൽവാസം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നൽകിയ മാനനഷ്ടക്കേസിൽ 10,000 രൂപ പിഴ അടയ്ക്കാത്തതിനെ തുടർന്നായിരുന്നു ഇത്. 

മദ്യനയക്കേസ് എന്ത്?

വിവിധ സർക്കാർ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാൻ കേജ്‌രിവാൾ സർക്കാർ കൊണ്ടുവന്ന നയത്തിൽ അഴിമതിയുണ്ടെന്നാണ് കേസ്. 2021 നവംബർ 17ന് ആണു നയം പ്രാബല്യത്തിൽ വന്നത്. ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ ലഫ്. ഗവർണർ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു. സംഭവം വിവാദമായപ്പോൾ 2022 ജൂലൈ 31നു മദ്യനയം പിൻവലിച്ചു.

English Summary:

Arvind Kejriwal in Tihar Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com