ADVERTISEMENT

കർണാടക ബിജെപി യെഡിയൂരപ്പയുടെയും 2 മക്കളുടെയും നിയന്ത്രണത്തിലാണെന്ന് ആരോപിച്ച് ശിവമൊഗ്ഗയിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. പിൻമാറില്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. മകൻ കെ.ഇ.കാന്തേഷിന് ഹാവേരി സീറ്റ് നൽകാത്തതിനെ തുടർന്ന് പാർട്ടിയുമായി ഇടഞ്ഞ അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖം കൊടുത്തില്ല. ബിജെപി നേതൃത്വത്തിന് തന്റെ വിജയം കൊണ്ടു മറുപടി നൽകുമെന്നും ‘കുറുബ’ വിഭാഗത്തിൽ ഏറെ സ്വാധീനമുള്ള അദ്ദേഹം ‘ദ് വീക്ക്’ വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  

q അനുനയത്തിന് അമിത് ഷാ വിളിപ്പിച്ചിരുന്നോ?

 Aഅമിത്ഷാ സംസാരിക്കാൻ ആഗ്രഹിക്കുന്നെന്ന് പറഞ്ഞതനുസരിച്ച് ബുധനാഴ്ച ഡൽഹിയിലെത്തി രാത്രി വരെ കാത്തിരുന്നു. അവസാനനിമിഷം കൂടിക്കാഴ്ച റദ്ദാക്കിയെന്ന അറിയിപ്പാണ് ലഭിച്ചത്. 12ന് പത്രിക നൽകും.  

q തീരുമാനം പുനഃപരിശോധിക്കാൻ സാധ്യതയുണ്ടോ?

A100% മത്സരിക്കും.  

q ബിജെപി പ്രവർത്തകരിലേറെയും രാഘവേന്ദ്രയെയല്ല, താങ്കളെ പിന്തുണയ്ക്കുമെന്ന അവകാശവാദത്തിനു പിന്നിൽ? 

Aമുതിർന്ന നേതാക്കളെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തേയും തഴയുന്ന പിതാവിന്റെയും പുത്രന്മാരുടെയും കുടുംബവാഴ്ച അവസാനിക്കണമെന്ന് ബിജെപി പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്  (യെഡിയൂരപ്പയുടെ ഇളയമകൻ ബി.വൈ.വിജയേന്ദ്രയാണ് കർണാടക ബിജെപി പ്രസിഡന്റ്).  മുൻനിര നേതാക്കളും ‘ഹിന്ദുത്വ’ത്തിന്റെ ശക്തരായ വക്താക്കളുമായ സി.ടി.രവി, പ്രതാപ് സിംഹ, അനന്ത്കുമാർ ഹെഗ്ഡെ തുടങ്ങിയവർക്ക് സീറ്റ് നൽകാതെ തഴഞ്ഞു.  

q ബിജെപി കേന്ദ്ര നേതൃത്വമല്ലേ സ്ഥാനാർഥികളെ നിർണയിച്ചത്. യെഡിയൂരപ്പയേയും വിജയേന്ദ്രയേയും പഴിക്കുന്നതെന്തിന്? 

Aഅന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കാം. എന്നാൽ, കർണാടകയുടെ കാര്യത്തിൽ അവർ യെഡിയൂരപ്പയെ അമിതമായി ആശ്രയിക്കുന്നു. പിതാവ് പാർലമെന്ററി പാർട്ടി അംഗം; മൂത്തമകൻ ലോക്സഭാംഗം; ഇളയമകൻ എംഎൽഎയും സംസ്ഥാന പ്രസിഡന്റും– കർണാടക ഇന്ത്യയിലല്ലേ? ബിജെപിയിൽ മറ്റെവിടെയെങ്കിലും ഇത്തരമൊരു കീഴ്​വഴക്കമുണ്ടോ? 

q  മകൻ കാന്തേഷിന് സീറ്റ് നൽകാത്തതാണല്ലോ, താങ്കളെ ചൊടിപ്പിച്ചത്. എങ്കിൽ അയാളെ മത്സരിപ്പിക്കാത്തതെന്ത്? 

Aകാന്തേഷ് വളരെ ചെറുപ്പമാണ്. സിറ്റിങ് എംപിയായ രാഘവേന്ദ്രയെ നേരിടാനുള്ള അനുഭവ പാരമ്പര്യമില്ല. 

q താങ്കൾ എപ്പോഴും പാർട്ടിയുടെ നിർദേശങ്ങൾ മാനിക്കുന്ന ആളാണല്ലോ. ഇത്തവണ ഇങ്ങനെ നിലപാടെടുക്കാൻ കാരണം? 

Aപാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബിജെപി, ആർഎസ്എസ് നിർദേശങ്ങൾ എക്കാലത്തും അനുസരിച്ചിട്ടേയുള്ളൂ. പക്ഷേ, ഈ അനീതി തുടരുന്നത് സഹിക്കാവുന്നതിനും അപ്പുറമാണ്.

English Summary:

K. S. Eshwarappa declares that he will contest independently

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com