ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാളിലും ഒഡീഷയിലും ബിജെപി ഒന്നാമതെത്താൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറിന്റെ പ്രവചനം. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ആന്ധ്രയിൽ ജഗൻമോഹൻ റെഡ്ഡിക്ക് തിരിച്ചുവരാൻ ബുദ്ധിമുട്ടായിരിക്കും. ടിഡിപി– ബിജെപി സഖ്യത്തിനായിരിക്കും നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

പരാജയം ആവർത്തിച്ചാൽ തൽക്കാലം മാറിനിൽക്കാൻ രാഹുൽഗാന്ധി മടിക്കേണ്ടതില്ലെന്നും വാർത്താ ഏജൻസിയുമായി സംസാരിക്കവെ പ്രശാന്ത് കിഷോർ പറഞ്ഞു. തെലങ്കാനയിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ പാർട്ടിയായി ബിജെപി മാറും. തമിഴ്നാട്ടിൽ ബിജെപി വോട്ടുശതമാനം രണ്ടക്കം കടക്കും– അദ്ദേഹം പറഞ്ഞു.

തെലങ്കാന, ഒഡീഷ, ബംഗാൾ, തമിഴ്നാട്, ആന്ധ്ര, ബിഹാർ, കേരളം എന്നീ സംസ്ഥാനങ്ങളിലെ 204 സീറ്റിൽ 47 സീറ്റ് മാത്രമാണ് കഴിഞ്ഞതവണ ബിജെപിക്ക് കിട്ടിയത്. 2014ൽ 29 സീറ്റും.

ഉത്തരേന്ത്യയിൽ ബിജെപി വിജയം ആവർത്തിക്കും. എന്നാൽ ബിജെപി അവകാശപ്പെടുന്നതുപോലെ 370 സീറ്റിന് സാധ്യതയില്ല. മൂന്നാംതവണ ജയിക്കുന്നതോടെ ദീർഘകാലം ബിജെപിയുടേതായിരിക്കും എന്ന നിഗമനത്തോട് യോജിപ്പില്ലെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. 1984ലെ ഏറ്റവും വലിയ വിജയത്തിനു പിന്നാലെയാണു കോൺഗ്രസിന്റെ പ്രതാപം ക്ഷയിക്കാൻ തുടങ്ങിയത്. പിന്നീട് ഒരിക്കലും ഒറ്റയ്ക്ക് ഭരണത്തിലെത്താനായിട്ടില്ല.

ഇന്ത്യാമുന്നണിക്ക് വ്യക്തമായ അജൻഡയോ നേതൃത്വമോ ഇല്ല. കേരളത്തിൽ മാത്രം ജയിച്ചതുകൊണ്ട് ഇന്ത്യ ഭരിക്കാനാവില്ല. യുപി, ബിഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മെച്ചമുണ്ടാകാതെ വയനാട്ടിൽ ജയിച്ചതുകൊണ്ട് എന്തുകാര്യം? 

ബിജെപിക്ക് ക്ഷീണമുണ്ടായ 3 സന്ദർഭങ്ങളിലെങ്കിലും അതു മുതലെടുക്കുന്നതിൽ കോൺഗ്രസിനുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് നയിച്ചതെന്ന് പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി. 2015– 2016കാലഘട്ടത്തിൽ അസം ഒഴികെ നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി തോറ്റു.

 2017ൽ ഗുജറാത്തിൽ തോൽവിയുടെ വക്കിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 2018ലും പല സംസ്ഥാനങ്ങളിലും തോറ്റു. എന്നാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇതൊന്നും മുതലെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. 

2020ൽ കോവിഡിനെ തുടർന്നുള്ള രോഷവും കഴിഞ്ഞ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനവും മുതലെടുക്കുന്നതിനു പകരം വീട്ടിലിരിക്കുകയായിരുന്നു പ്രതിപക്ഷ നേതാക്കൾ. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി മോദി തമിഴ്നാട്ടിലേക്കു നടത്തിയ നിരവധി സന്ദർശനങ്ങളുമായാണ് ഇതിനെ താരതമ്യം ചെയ്യേണ്ടത്.

English Summary:

BJP will get more seats in Odisha and Bengal: Prashant Kishor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com