ADVERTISEMENT

1. കോവിഡ് വ്യാപനം സർക്കാർ കൈകാര്യം ചെയ്ത രീതി

തുടക്കത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റുകയും രാജ്യാന്തര ശ്രദ്ധനേടുകയും ചെയ്തു. എന്നാൽ, നിലവിൽ രൂക്ഷമായ വ്യാപനം കാരണം തെക്കേ ഇന്ത്യയിൽ ഒറ്റപ്പെട്ട സംസ്ഥാനമായി മാറിയിരിക്കുന്നു.

2. ക്ഷേമപദ്ധതികൾ

 സമയബന്ധിതമായി കുറ്റമറ്റ രീതിയിൽ നടപ്പാക്കിയത് സർക്കാരിനു നേട്ടം. ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നു. ക്ഷേമ പെൻഷൻ 1600 രൂപയിലെത്തിച്ചു. ശമ്പളവും പെൻഷനും പരിഷ്കരിച്ചു. ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം ഏപ്രിൽ മുതൽ തിരികെ നൽകും. 

3. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം

എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. സർക്കാർ വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കെയുണ്ടായ അനുകൂല ജനവിധി തിളക്കം കൂട്ടി. വിവാദങ്ങളല്ല വോട്ടാകുന്നതെന്ന സന്ദേശം അണികളിലെത്തിച്ചു. തദ്ദേശ വോട്ടുനിലയിൽ 101 നിയമസഭാ സീറ്റുകളിൽ എൽഡിഎഫിനു മുൻതൂക്കം. 2019 ലോക്സഭാ വോട്ടു കണക്കനുസരിച്ച് 123 സീറ്റുകളിൽ യുഡിഎഫാണു മുന്നിൽ.

4. കിഫ്ബി

5 വർഷത്തിനിടെ 50,000 കോടിയുടെ വികസന പദ്ധതികൾ കിഫ്ബി വഴി എന്നായിരുന്നു വാക്ക്. പൂർത്തിയായത് 20,000 കോടിയുടെ പദ്ധതികൾ മാത്രം. കടമെടുക്കുന്ന പണം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു പ്രതിപക്ഷം ആരോപിക്കുന്നുണ്ടെങ്കിലും സ്കൂളുകളും റോഡുകളും പാലങ്ങളും നവീകരിച്ചതും നിർമിച്ചതും ചർച്ചയാക്കാൻ സർക്കാരിനു കഴിഞ്ഞു.

5. വിവാദങ്ങൾ

സ്വർണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ ക്രമക്കേട്, ബ്രൂവറി അനുവദിക്കൽ, സ്പ്രിൻക്ലർ ഇടപാട്, പ്രളയഫണ്ട് തട്ടിപ്പ്, സിഎജി റിപ്പോർട്ട് ചോർത്തൽ, പൊലീസ് നിയമ ഭേദഗതി... ഏറ്റവുമൊടുവിൽ ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രവും. ഇൗ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങൾക്കു കയ്യും കണക്കുമില്ല. ആരോപണം പലതും ശരിവയ്ക്കും വിധമുള്ള നടപടികൾ സർക്കാരിൽനിന്നു തന്നെയുണ്ടായി. പാപഭാരം ഉദ്യോഗസ്ഥർക്കുമേൽ ചാർത്തി കൈകഴുകുന്നതു സർക്കാർ ശീലമാക്കി.

6. രാഷ്ട്രീയമാറ്റം

ജോസ് കെ.മാണി, മാണി സി.കാപ്പൻ ഇഫക്ട് മുഖ്യ ആകാംക്ഷ. കേരള കോൺഗ്രസിന്റെ വരവു നേട്ടമുണ്ടാക്കുമെന്ന് എൽഡിഎഫ് ആത്മവിശ്വാസം, കാപ്പന്റെ വരവു ഗുണം ചെയ്യുമെന്നു യുഡിഎഫ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ഒപ്പം നിന്നതു മൂലമുണ്ടായ ഗുണം ഇനി മധ്യതിരുവിതാംകൂറിലെങ്കിലും ആവർത്തിച്ചേക്കാമെന്ന് എൽഡിഎഫ് കരുതുന്നു. എന്നാൽ, പാലായിൽ  കാപ്പൻ സൃഷ്ടിക്കുന്ന വെല്ലുവിളി കേരള കോൺഗ്രസ് താങ്ങില്ലെന്ന് യുഡിഎഫ് കരുതുന്നു.

7. ശബരിമല

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിനു മുഖ്യകാരണങ്ങളിലൊന്നായ ശബരിമല സ്ത്രീപ്രവേശം വീണ്ടും തിരഞ്ഞെടുപ്പു പ്രചാരണ ആയുധമാക്കുകയാണ് യുഡിഎഫും എൽഡിഎഫും. ശബരിമലയ്ക്കായി പുതിയ നിയമം കൊണ്ടുവരുമെന്നു യുഡിഎഫ് പ്രഖ്യാപിച്ചു. അന്നു പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ റദ്ദാക്കാൻ സർക്കാർ തയാറായത് തിരിച്ചടി ഭയന്നാണ്. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കേസുകളും ഒഴിവാക്കുന്നത്.

8. ഉദ്യോഗാർഥി സമരം

വിവിധ റാങ്ക് പട്ടികകളിൽപെട്ട പിഎസ്‌സി ഉദ്യോഗാർഥികൾ ഒരു മാസത്തോളമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടർ‌ന്നിട്ടും നേരിട്ടു ചർച്ച നടത്താൻ മുഖ്യമന്ത്രി തയാറാകാത്തതിനെതിരെ ശക്തമായ ജനരോഷമുണ്ട്. ഇന്നലെ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നപ്പോഴാണ് ഒരു മന്ത്രിയെ ചർച്ചയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത്. മറുവശത്ത് പാർട്ടിക്കു വേണ്ടപ്പെട്ട താൽക്കാലിക ജീവനക്കാരെ സുപ്രീംകോടതി വിധി കാറ്റിൽപറത്തി സ്ഥിരപ്പെടുത്തുന്നു.

9. മുഖ്യശൈലി

ഒരു പ്രത്യേക ജനുസിൽപെട്ടയാളാണു താനെന്നു നിയമസഭയിൽ മുഖ്യമന്ത്രി തന്നെ പറഞ്ഞു. പിണറായി വിജയന്റെ ഇൗ വ്യത്യസ്തമായ ഭരണ, നേതൃത്വ ശൈലിയെ വിലയിരുത്തുന്നതു കൂടിയാകും വരുന്ന തിരഞ്ഞെടുപ്പ്. വിട്ടുവീഴ്ചകൾക്കു തയാറാകാത്ത മുഖ്യമന്ത്രിയെന്ന് അഭിനന്ദിച്ചും വിമർശിച്ചും പിണറായിയെ വിശേഷിപ്പിക്കാറുണ്ട്. പൊതുവേദികളിൽ പോലും കാർക്കശ്യം വിടാത്ത പെരുമാറ്റം വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും സത്യസന്ധമായ പ്രതികരണമായും ന്യായീകരിക്കാറുണ്ട്.

10. സമുദായം, മതം

 ഈ സംഘടനകളുടെ നിലപാട് വോട്ടെടുപ്പിൽ ശക്തമായി സ്വാധീനിക്കാൻ സാധ്യത. മുന്നാക്ക സംവരണം, സഭാ കേസ് കൈകാര്യം ചെയ്ത രീതി, സമുദായ നേതാക്കൾക്കെതിരായ കേസുകളിലെ സർക്കാർ ഇടപെടൽ തുടങ്ങിയവ ഒക്കെ വോട്ടർമാരെ സ്വാധീനിക്കാം. മുന്നണികളുമായി ചില സമുദായ സംഘടനകൾ ഉണ്ടാക്കിയിട്ടുള്ള രഹസ്യ, പരസ്യ നീക്കുപോക്കുകളും ഫലത്തെ സ്വാധീനിക്കാം.

Content Highlights: 10 factors affects Kerala assembly poll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com