ADVERTISEMENT

റമസാൻ മാസത്തിന് മാത്രം പറയാൻ സാധിക്കുന്ന ചില കഥകളുണ്ട്. നോമ്പുകാലത്ത് ചിലരുടെ അല്ലെങ്കിൽ മിക്കവരുടെയും വീടുകളിലുണ്ടാകുന്ന ചില കഥകൾ. അവളുടെ ഓർമകളിലൂടെ ആ നോമ്പുകഥകൾ നമുക്കൊന്നു കേട്ടുനോക്കാം.

വിയർത്തൊഴുകുകയാണ്. എത്ര വെള്ളം കുടിച്ചിട്ടും ദാഹം മതിയാവുന്നില്ല. ഭൂമി കരിഞ്ഞുണങ്ങുന്നതു പോലെ. ഇത്തവണ നോമ്പിനെന്തു ചെയ്യുമോ ആവോ? വിശപ്പ് പ്രശ്നമല്ല. പക്ഷേ ഈ ചൂടിൽ കുട്ടികളൊക്കെ എങ്ങനെ നോമ്പെടുക്കും? ആശങ്കകളുടേതായിരുന്നു ഈ വർഷം. ദാഹത്തെ തോൽപിക്കാനാകുമോ എന്നൊരു ചോദ്യം ഉള്ളിലുയരുമ്പോഴും അവളുടെ ഉള്ളിലേക്ക് ഓർമകൾ ആശ്വാസത്തിന്റെ മഴയെന്ന പോലെ പെയ്തിറങ്ങും.

അന്ന് അവൾക്ക് നാലോ അഞ്ചോ ആണ് പ്രായം.കന്നി നോമ്പായിരുന്നു. ആവേശവും സമപ്രായക്കാരോട് മത്സരബുദ്ധിയും ചേർത്താണ് നോമ്പെടുക്കാനിറങ്ങുന്നത്. അന്നും ഏതാണ്ട് ഇതേ ചൂടായിരുന്നു. കാലാവസ്ഥക്കാര് പറയുന്ന പ്രവചനമനുസരിച്ചുള്ള സെൽഷ്യസ് വച്ച് നോക്കിയപ്പോൾ ചൂടിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്തേക്കാം. പക്ഷേ മനുഷ്യന്മാർക്കുണ്ടായ അസ്വസ്ഥതയുടെ കണക്ക് വച്ച് നോക്കിയാൽ ഏതാണ്ട് ഇതേ അവസ്ഥ തന്നെയായിരുന്നു അന്നും.

ഒന്നാമത്തെ നോമ്പായിരുന്നു അന്ന്. അല്ലെങ്കിലും ആദ്യത്തെ പത്താണല്ലോ കുട്ടികൾക്കുള്ളത്. വീട്ടിലുള്ളവരെല്ലാം ഏറെത്തവണ പറഞ്ഞുനോക്കിയിട്ടും അവൾ നോമ്പെടുക്കാനുള്ള തീരുമാനത്തിൽനിന്നു പിന്മാറിയില്ല. ഉച്ചയോടെ സൂര്യൻ വല്ലാതെ കടുത്തു. മുറ്റത്തിറങ്ങിയാൽ ഈ വെയിലിൽ തല പൊട്ടിത്തെറിച്ചു പോകുമല്ലോ എന്ന് ഉമ്മ ആശങ്കയോടെ പറഞ്ഞിരുന്നത് ഇപ്പോഴും അവൾക്ക് ഓർമയുണ്ട്. സൂര്യന്റെ കടുപ്പത്തിനനുസരിച്ച് ശരീരം വല്ലാതെ ക്ഷീണിക്കാൻ തുടങ്ങി. തൊണ്ട വല്ലാതെ വരളാൻ തുടങ്ങി. ഉമിനീരു പോലും വറ്റിപ്പോയതായി അവൾക്ക് തോന്നി. ഉച്ച നീങ്ങുന്നതിനനുസരിച്ച് അവളും കിടന്നു തുടങ്ങി. ശരീരം ആകെ വിയർത്തു. കൈകാലുകൾ തളരുന്നത് പോലെ അവൾക്ക് തോന്നി. വീട്ടുകാർ നോമ്പു മുറിക്കാൻ അവളെ നിർബന്ധിച്ചു കൊണ്ടിരുന്നു. കുട്ടികൾക്ക് പകുതി നോമ്പേ പറഞ്ഞിട്ടൊള്ളൂ എന്നായിരുന്നു അവരുടെ വാദം. പക്ഷേ ഒന്നിനും അവൾ കീഴടങ്ങിയില്ല. ഏറെ ഉപദേശിച്ചിട്ടും അവൾ കേൾക്കുന്നില്ല മട്ടില്ലെന്നു തോന്നിയപ്പോൾ അവളുടെ ഉമ്മൂമ തന്നോടു തന്നെ എന്ന പോലെ പറഞ്ഞു: ‘‘ചൂട് നോമ്പിനെ ബാധിക്കണ്ടാന്ന് പടച്ചോൻ തീരുമാനിച്ചാൽ അതിനു പരിഹാരവുമുണ്ടാവുമല്ലോ’’

വൈകിട്ടോടെ നല്ല മഴ പെയ്ത് ഭൂമിയാകെ തണുത്തു. ഇതിപ്പോൾ എവിടെനിന്നു വന്നു ഈ മഴയെന്ന് അദ്ഭുതം കൂറിയെങ്കിലും ഒത്തിരി നോമ്പുകാരുടെ പ്രാർഥന ആ മഴയ്ക്ക് പിറകിലുണ്ടെന്നു അവൾക്ക് തോന്നി. ആ മഴ ആ തളർച്ചയിൽ അന്നവൾക്ക് ആശ്വസമായിരുന്നു. ചൂട് കാലത്ത് വരുന്ന ഓരോ നോമ്പിനും അവൾ ഉമ്മൂമയുടെ വാക്കുകളും അന്നു പെയ്ത മഴയുടെ തണുപ്പും ഓർക്കാറുണ്ട്. ചൂടിനെ നോമ്പുകൊണ്ട് തോൽപ്പിക്കാനുറയ്ക്കുമ്പോഴെല്ലാം അവൾ ആ മഴ പ്രതീക്ഷിക്കാറുണ്ട്. 

English Summary: Ramadan Fasting stories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com