ADVERTISEMENT

തിരുവനന്തപുരം∙ ബജറ്റിൽ വരുമാനം മെച്ചപ്പെടുത്താൻ ഇന്ധനത്തിനും മദ്യത്തിനും സെസ് ചുമത്തുകയും ഭൂമി ന്യായവിലയിൽ 20% വർധന വരുത്തുകയും കഴിയുന്ന മേഖലകളിലെല്ലാം നികുതി വർധന പ്രഖ്യാപിക്കുകയും ചെയ്ത സർക്കാർ, നികുതി കുടിശികയുടെ ഓരോരോ കണക്കുകൾ പുറത്തുവന്നതോടെ പ്രതിരോധത്തിൽ. ഏറ്റവും ഒടുവിൽ ഇന്നലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഓഡിറ്റ് റിപ്പോർട്ട് വന്നപ്പോൾ, 21,000 കോടിയുടെ കുടിശിക പിരിക്കാതെയാണ് ജനങ്ങൾക്കു മേൽ സർക്കാർ അധികഭാരം ചുമത്തുന്നതെന്നു വ്യക്തമായി.

കേന്ദ്രത്തിൽ നിന്നു ജിഎസ്ടി നഷ്ടപരിഹാരം കിട്ടിക്കൊണ്ടിരുന്നതിനാൽ നികുതി പിരിവിൽ കഴിഞ്ഞ 6 വർഷമായി സർക്കാർ തുടരുന്ന അലംഭാവമാണ് ഇപ്പോൾ കണക്കുകളിലൂടെ കൂടുതൽ വെളിപ്പെടുന്നത്. അതിന് ഇപ്പോൾ വലിയ വില കൊടുക്കേണ്ടി വരുന്നതാകട്ടെ സാധാരണ ജനങ്ങളും. 2021–22ൽ ആകെ നികുതി കുടിശിക 21,000 കോടിയുണ്ടെന്നു വ്യക്തമാക്കിയ സിഎജി, 5 വർഷത്തെ കണക്കുകൂടി എടുത്തത് നികുതി പിരിവിൽ സർക്കാർ കാട്ടുന്ന ഉദാസീനത വ്യക്തമാക്കാനാണെന്നുറപ്പ്. വൻകിടക്കാരെയും ബാറുകാരെയും മറ്റു സമ്മർദ ശക്തികളെയും പിണക്കാതിരിക്കാനാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പിരിവിൽ ഉഴപ്പിയത്.

Read Also: ചൊവ്വയിലെ ജലസാന്നിധ്യത്തിന്റെ തെളിവുകൾ പുറത്തുവിട്ട് നാസ

ഐടിഎസ്ടി റിട്ടേണുകളിൽ ഘടനാപരമായ പരിഷ്കാരം നടപ്പാക്കാത്തതിനാൽ സർക്കാരിന് ശരാശരി 25,000 കോടിയുടെ നഷ്ടം സംഭവിച്ചതായി എക്സ്പെൻഡിച്ചർ റിവ്യു കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇൗ കണ്ടെത്തലടങ്ങിയ റിപ്പോർട്ട് ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. എന്നാൽ, ഇത്തരമൊരു റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പ്രതികരിക്കുന്നത്. ഇൗ വിഷയത്തെക്കുറിച്ച് പഠിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ജിഎസ്ടിയും മറ്റു നികുതി കുടിശികകളും അടയ്ക്കാത്തവരെ പിടികൂടാൻ‌ സർക്കാരിനു മടിയുള്ളതിനാലാണ് ഓരോ വർഷവും കുടിശിക പെരുകുന്നത്.

എളുപ്പത്തിൽ പിരിച്ചെടുക്കാൻ കഴിയുന്ന ഇന്ധനം, മദ്യം, റജിസ്ട്രേഷൻ, മോട്ടർ വാഹനം എന്നിവയുടെ നികുതി വർധിപ്പിച്ച് കൈ നനയാതെ മീൻ പിടിക്കുന്ന രീതിയാണ് സർക്കാർ പതിവുപോലെ ഇൗ ബജറ്റിലും പയറ്റിയത്.

Page6-Kottayam-Manorama-First-A-10022023-9.sla

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നികുതി പിരിവിലെ വീഴ്ച ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പഠനത്തിലും കണ്ടെത്തിയിരുന്നു. മറ്റു പ്രധാന സാമ്പത്തിക സൂചകങ്ങളിലും കേരളം പിന്നിലായി. പ്രധാനപ്പെട്ട 19 സംസ്ഥാനങ്ങളെ താരതമ്യം ചെയ്തായിരുന്നു പഠനം. 2016-2021 കാലത്ത് കേരളം കൈവരിച്ച വളർച്ച 2% മാത്രമാണെന്നും 19 സംസ്ഥാനങ്ങളുടെ ശരാശരിയെടുത്താലും ഇത് 6.3% മാത്രമാണെന്നും റിപ്പോർട്ടിലുണ്ട്.

കള്ളം പറഞ്ഞ് കടമെടുപ്പ്

തിരുവനന്തപുരം ∙ വികസന പദ്ധതികൾ നടപ്പാക്കാനെന്ന പേരു പറഞ്ഞ് സംസ്ഥാന സർക്കാർ‌ റിസർവ് ബാങ്കിലൂടെ എടുക്കുന്ന വായ്പകളുടെ പകുതി പോലും ആ ആവശ്യത്തിനല്ല ചെലവിടുന്നതെന്നു സിഎജി. 5 വർഷം കടമെടുത്ത തുകയും അതിൽ നിന്നു വികസന പദ്ധതികൾക്കായി ചെലവിട്ട തുകയും റിപ്പോർട്ടിൽ സിഎജി ചുണ്ടിക്കാട്ടി. സർക്കാരിന്റെ ആകെ വരുമാനത്തിൽ 38% നികുതിയാണ്. വരുമാനത്തിൽ രണ്ടാം സ്ഥാനം കടത്തിനാണ്. 33% വരുമാനവും കടത്തിലൂടെയാണു സമാഹരിച്ചത്. ട്രഷറി നിക്ഷേപവും മറ്റും വഴി പബ്ലിക് അക്കൗണ്ടിലൂടെ 9% ലഭിച്ചു. ലോട്ടറിയും ഭൂമി റജിസ്ട്രേഷനും അടക്കമുള്ള നികുതി ഇതര വരുമാനങ്ങളിലൂടെയാണ് ബാക്കി തുക ലഭിച്ചത്. പദ്ധതികൾക്കും മറ്റുമായി 23 ശതമാനവും ശമ്പള വിതരണത്തിന് 22 ശതമാനവുമാണ് ചെലവിട്ടത്. കടം തിരിച്ചടയ്ക്കാൻ 18% തുക ചെലവാക്കി. പെൻഷൻ നൽകാൻ14%, പലിശ നൽകാൻ 12%, ഗ്രാന്റുകൾക്ക് 8%, സബ്സിഡിക്ക് 2%, വായ്പകൾ നൽകാൻ ഒരു ശതമാനം എന്നിങ്ങനെയാണു മറ്റു ചെലവുകൾ.

Read Also: തുർക്കിയിലേക്ക് പറക്കാൻ കാബൂൾ വിമാനത്താവളത്തിൽ തിക്കും തിരക്കും

നികുതി + നികുതിയിതര വരുമാനം

2016 17 51,876 കോടി

2017 18 57,659 കോടി

2018 19 62,427 കോടി

2019 20 62,588 കോടി

2020 21 54,988 കോടി

അവലംബം: സിഎജി റിപ്പോർട്ട്

English Summary: Kerala failed to collect pending revenue Arrears: CAG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com