‘എന്തോ സ്പ്രേ ചെയ്തു; ഭർത്താവിന്റെയും മകന്റെയും ശരീരത്തിൽ തീ ആളിക്കത്തുന്നത് കണ്ടു’: മാറാത്ത ഞെട്ടൽ
Mail This Article
കോഴിക്കോട് ∙ ‘‘മയക്കത്തിലായിരുന്നു ഞാൻ. ശരീരത്തിൽ എന്തോ സ്പ്രേ ചെയ്തതായി തോന്നിയപ്പോഴാണ് കണ്ണുതുറന്നത്. അപ്പോഴേക്കും തൊട്ടടുത്തുണ്ടായിരുന്ന ഭർത്താവിന്റെയും മകന്റെയും ശരീരത്തിൽ തീ ആളിക്കത്തുകയായിരുന്നു.’’ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലിരുന്ന് കതിരൂർ സ്വദേശി സജിഷ അനിൽകുമാർ പറഞ്ഞു. സജിഷയ്ക്കു നേരിയ പൊള്ളലേറ്റിട്ടേയുള്ളൂ. എന്നാൽ, ഭർത്താവ് കതിരൂർ പൊയ്യിൽ അനിൽകുമാറിനും മകൻ അദ്വൈതിനും ശരീരത്തിൽ സാരമായി പൊള്ളലേറ്റിട്ടുണ്ട്.
‘‘ട്രെയിനിൽ ഞങ്ങളിരിക്കുന്നതിന് അടുത്തേക്കുവന്ന ഒരാൾ പെട്ടെന്ന് എന്തോ സ്പ്രേ ചെയ്തു. മുഖത്തു ശരീരത്തിലും നനവു പടരുന്നത് അറിയുന്നതിനു മുൻപേ തീ പടർന്നു. കംപാർട്മെന്റിനുള്ളിൽ കൂട്ടനിലവിളിയുയർന്നു. ആളുകൾ എഴുന്നേറ്റ് ഓടി. എന്താണെന്നു സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല’’– പൊള്ളലേറ്റ തൃശൂർ മണ്ണുത്തി സ്വദേശിനി അശ്വതിയുടെ ഞെട്ടൽ മാറിയിട്ടില്ല.
അശ്വതിക്കൊപ്പം ട്രെയിനിലുണ്ടായിരുന്ന ഭർത്താവ് പ്രിൻസ് പൊള്ളലേറ്റു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ സീനിയർ സെക്‌ഷൻ എൻജിനീയറാണു പ്രിൻസ്. ചങ്ങല വലിച്ചു ട്രെയിൻ നിർത്തി പുറത്തിറങ്ങിയപ്പോഴാണു ഞങ്ങളുള്ള ബോഗി നിർത്തിയതു പാലത്തിലാണെന്നു മനസ്സിലായത്. ഉടൻ ബോഗികൾക്കുള്ളിലൂടെ മുൻപിലേക്ക് ഓടി. ഏറ്റവും മുൻപിലെ ബോഗിയിലൂടെയാണ് പുറത്തിറങ്ങിയത്. അപ്പോഴേക്കും പൊലീസ് എത്തിയിരുന്നു’’– അശ്വതി പറഞ്ഞു. അശ്വതിയുടെ മുഖത്തും വലതു തോളിലും കയ്യിലുമാണ് പൊള്ളലേറ്റത്.
കോളജ് സഹപാഠികളുടെ സംഗമത്തിൽ പങ്കെടുക്കാൻ പോയ തളിപ്പറമ്പ് പട്ടുവം സ്വദേശി റൂബിക്കും ചെറുതായി പൊള്ളലേറ്റിട്ടുണ്ട്. ‘‘ട്രെയിനിനു തീപിടിച്ചതാണെന്ന് ആദ്യം കരുതിയത്. ആളുകളുടെ പിന്നാലെ ഓടി. ഇതിനിടയിൽ വസ്ത്രത്തിൽ തീപിടിച്ചു’’– റൂബി പറഞ്ഞു.
English Summary: Passengers do not know what happened