ADVERTISEMENT

കോഴിക്കോട് ∙ എലത്തൂർ ട്രെയിൻ തീവയ്പുമായി ബന്ധപ്പെട്ടു സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന വിലയിരുത്തലിൽ സമാന്തര അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ. റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരാണു പ്രതിയെ സഹായിച്ചവരെക്കുറിച്ചുള്ള സമാന്തര അന്വേഷണം ഊർജിതമാക്കിയത്. എലത്തൂരിലെ തീവയ്പിനു ശേഷം കണ്ണൂർ വരെയുള്ള യാത്രയിൽ പ്രതി ഷാറുഖ് സെയ്ഫിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരം തേടി റോ സംഘം കഴിഞ്ഞ ദിവസം എലത്തൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. 

ഒരാഴ്ചയായി കോഴിക്കോട്ട് ക്യാംപ് ചെയ്യുന്ന റോ, ഐബി ഉദ്യോഗസ്ഥരെ ഓരോ ദിവസത്തെയും ചോദ്യം ചെയ്യൽ വിവരങ്ങൾ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നുണ്ട്. എന്നാൽ, ചോദ്യം ചെയ്യലിൽ കാര്യമായ പുരോഗതിയില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ. പ്രതിയുടെ മൊഴി മാത്രം ആശ്രയിക്കാതെ മറ്റു സാധ്യതകളും തേടിയാണു കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) നേരത്തേ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു. 

ഏപ്രിൽ 2ന് രാത്രി ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഡി1 കോച്ചിൽ യാത്രക്കാർക്കു നേരെ പെട്രോളൊഴിച്ചു തീ കൊളുത്തിയ ശേഷം അതേ ട്രെയിനിൽ കണ്ണൂർ വരെ യാത്ര ചെയ്തെന്നാണു പ്രതിയുടെ മൊഴി. ഈ യാത്രയിൽ ട്രെയിനിന് അകത്തും പുറത്തും പ്രതിയെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നോയെന്നാണ് അന്വേഷണം. ട്രെയിനിൽ തന്നെയാണോ പ്രതി കണ്ണൂരിൽ എത്തിയതെന്നും പരിശോധിക്കുന്നു. ട്രെയിനിൽ ആക്രമണം നടന്ന് അരമണിക്കൂറിനുള്ളിൽ എലത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ഇന്ധന സംഭരണ ശാലയോടു ചേർന്ന ഇടവഴിയിൽ നിന്നു 2 പേർ സ്കൂട്ടറിൽ അതിവേഗത്തിൽ പുറത്തേക്കു പോയെന്ന വിവരത്തെ തുടർന്നാണു കഴിഞ്ഞ ദിവസം റോ ഉദ്യോഗസ്ഥർ ഈ മേഖലയിൽ പരിശോധന നടത്തിയത്. ഷൊർണൂർ മേഖലയിൽ പ്രതിക്കു സഹായം ലഭിച്ചോയെന്നും പരിശോധിക്കുന്നു. ഈ മേഖലയിലെ ചില നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വിവരങ്ങളും കേന്ദ്ര ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. 

പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതാണ് അന്വേഷണത്തിനു വെല്ലുവിളിയെന്നു പൊലീസ് പറയുന്നു. ഇന്നലെ എഡിജിപി എം.ആർ.അജിത്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ യോഗം ചേർന്നു. പ്രതിയെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിനു കൊണ്ടുപോകാൻ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് എസ്കോർട്ട് വാഹനങ്ങൾ ഇന്നലെ മാലൂർകുന്ന് എആർ ക്യാംപിൽ എത്തിച്ചിരുന്നു. എന്നാൽ, കൂടുതൽ വിവരങ്ങൾ പ്രതിയിൽ നിന്നു ലഭിച്ചശേഷം തെളിവെടുപ്പു നടത്തിയാൽ മതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം ഉയർന്നതോടെ ഇന്നലെ തെളിവെടുപ്പു നടത്താനുള്ള തീരുമാനം മാറ്റി. ഇന്നു തെളിവെടുപ്പു നടത്താനാണു ശ്രമം. 

English Summary: Central agencies parallel investigation in train arson case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com