തിരുവനന്തപുരം ∙ സർക്കാർ തടഞ്ഞുവച്ചിരിക്കുന്ന പെൻഷൻ പരിഷ്കരണ കുടിശിക മുഴുവൻ കിട്ടാതെ മരിച്ചുപോയത് ആയിരത്തിലേറെയല്ല, മുക്കാൽ ലക്ഷത്തിലേറെപ്പേർ. സംസ്ഥാന ട്രഷറി ഡയറക്ടറേറ്റ് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട കണക്കനുസരിച്ച് 2019 ജൂലൈ മുതൽ കഴിഞ്ഞ ഏപ്രിൽ വരെ 77,000 സർവീസ് പെൻഷൻകാർ മരണമടഞ്ഞു. ഓരോരുത്തർക്കും 2 ഗഡു കുടിശികയിനത്തിൽ 10,000 രൂപ മുതൽ 40,000 രൂപ വരെയെങ്കിലും കിട്ടേണ്ടതായിരുന്നു. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപകരിക്കേണ്ടിയിരുന്ന തുകയാണ് പലർക്കും കിട്ടാതെപോയത്. 

2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തു സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിച്ചത്. 4 ഗഡുക്കളായി നൽകുമെന്നു പറഞ്ഞ പെൻഷൻ പരിഷ്കരണ കുടിശികയിൽ 2 ഗഡുക്കളേ നൽകിയുള്ളൂ. ബാക്കി 2021 ഓഗസ്റ്റിലും നവംബറിലുമായി നൽകുമെന്നായിരുന്നു വാഗ്ദാനം. സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നാം ഗഡു വിതരണം കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കും (2022–23), നാലാം ഗഡു ഇൗ സാമ്പത്തിക വർഷത്തേക്കും (2023–24) മാറ്റിയെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ഇൗ ഇനത്തിൽ 2800 കോടി രൂപ നൽകാനുണ്ടെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ 1400 കോടി ക്ഷാമാശ്വാസ കുടിശികയുമുണ്ട്.

മരണമടഞ്ഞവർക്കുള്ള കുടിശിക സർക്കാർ അനുവദിക്കുമ്പോൾ നോമിനിക്കു കൈപ്പറ്റാം. നോമിനി ജിവിച്ചിരിപ്പില്ലെങ്കിൽ നിയമപ്രകാരമുള്ള അവകാശികളെന്നു തെളിയിക്കുന്ന തഹസിൽദാരുടെ സർട്ടിഫിക്കറ്റുമായി എത്തുന്നവർക്കു പണം നൽകും. 

ഒരു പെൻഷനർ മരിച്ചതായി വിവരം ലഭിച്ചാൽ അപ്പോൾ തന്നെ ട്രഷറി ഉദ്യോഗസ്ഥർ പെൻഷൻ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ (പിംസ്) അതു രേഖപ്പെടുത്തി പെൻഷൻ വിതരണം നിർത്തിവയ്ക്കും. ഇത്തരത്തിൽ പിംസിൽനിന്നു ശേഖരിച്ച കണക്കാണ് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ കൊട്ടാരത്തിലിന്റെ വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി ട്രഷറി ഡയറക്ടറേറ്റ് നൽകിയത്. 

70 കഴിഞ്ഞവരോടും കനിഞ്ഞില്ല

70 വയസ്സു കഴിഞ്ഞവർക്കെങ്കിലും കുടിശിക നൽകണമെന്നാവശ്യപ്പെട്ട് പെൻഷൻകാരുടെ സംഘടനകൾ സർക്കാരിനു കത്തു നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇൗ നിർദേശമെങ്കിലും നടപ്പാക്കിയിരുന്നെങ്കിൽ കുടിശിക കിട്ടാതെ മരിച്ചവരുടെ എണ്ണം ഇത്ര കൂടില്ലായിരുന്നു.

English Summary: 77000 retired employees passed away without getting their pension arrears