ADVERTISEMENT

കൊച്ചി ∙ താനൂരിൽ അപകടത്തിനിടയാക്കിയ ‘അറ്റ്‌ലാന്റിക്’ ബോട്ടിനു റജിസ്ട്രേഷൻ നൽകാൻ തുറമുഖ വകുപ്പു മന്ത്രിയുടെ ഓഫിസ് ഇടപെട്ടു എന്ന് പൊലീസിനു മൊഴി നൽകിയ മാരിടൈം ബോർഡ് സിഇഒയുടെ കസേര തെറിച്ചു. അറ്റ്ലാന്റിക് ബോട്ടുടമ നാസറിന്റെ അപേക്ഷ പരിഗണിക്കാൻ ആവശ്യപ്പെട്ടു മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി  സി.പി.അൻവർ സാദത്ത് തന്നെ വിളിച്ചിരുന്നു എന്നാണു ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ടി.പി.സലിംകുമാർ പൊലീസിനു മൊഴി നൽകിയത്. ഇതോടെ, താനൂരിൽ അപകടത്തിനിടയാക്കിയ ബോട്ടിനു റജിസ്ട്രേഷൻ ലഭിച്ചതിനു പിന്നിൽ ഉന്നത ഇടപെടലുണ്ടായെന്ന ആരോപണത്തിനും അടിസ്ഥാനമായി. 

പൊതുഭരണ അഡിഷനൽ സെക്രട്ടറി ഷൈൻ എ.ഹഖാണു പുതിയ സിഇഒ. ഡപ്യൂട്ടേഷനിലാണു നിയമനം. തുറമുഖ വകുപ്പിനെ മാരി‍ടൈം ബോർഡ് ആക്കിയതു സംബന്ധിച്ച ഭരണപരമായ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിനാലും സർവീസ് സംബന്ധമായ അറിവും ഭരണപരിചയവും ഉള്ള ഉദ്യോഗസ്ഥനാകണം സിഇഒ എന്നതിനാലുമാണു പുതിയ നിയമനമെന്നു 18ന് ഇറക്കിയ ഉത്തരവിൽ പറയുന്നു. ഷൈൻ ഇന്നു ചുമതലയേറ്റേക്കും. 

ബോട്ട് അപകട കേസ് അന്വേഷണം ഉദ്യോഗസ്ഥരിലേക്കു മാത്രമായി ചുരുക്കാനും മന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിലേക്ക് എത്താതിരിക്കാനും നടത്തിയ നീക്കം സലിമിന്റെ മൊഴിയോടെ പൊളിഞ്ഞതിനാലാണു സിഇഒ ചുമതലയിൽനിന്ന് നീക്കിയതെന്നാണു വിവരം.

അപകടത്തിനിടയാക്കിയ അനധികൃത ബോട്ടിനു റജിസ്ട്രേഷൻ നൽകിയതിനു പിന്നിലെ ഉദ്യോഗസ്ഥ വീഴ്ചയുടെ പൂർണ ഉത്തരവാദിത്തം സിഇഒയുടെയും കീഴുദ്യോഗസ്ഥരുടെയും ചുമലിൽ വച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണു നടക്കുന്നത്. മന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ സംബന്ധിച്ചു മാരിടൈം ബോർഡ് ഉന്നത ഉദ്യോഗസ്ഥൻ മൊഴി നൽകിയിട്ടും അപകടം സംബന്ധിച്ചുള്ള പൊലീസ് അന്വേഷണത്തിന്റെ പരിധിയിൽ ഇക്കാര്യം ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നു. 

നാസറിന്റെ ബോട്ടിനു റജിസ്ട്രേഷൻ നൽകുന്നതുമായി ബന്ധപ്പെട്ടു മന്ത്രിയുടെ അഡീഷനൽ പിഎസ് വിളിച്ചെങ്കിലും താൻ ഇതുകൊണ്ടല്ല തുടർനടപടിക്കു നിർദേശം നൽകിയതെന്നും മറിച്ചു ‘നിയമപ്രകാരം സാധ്യമായതിനാലാണ്’ എന്നും സലിമിന്റെ മൊഴിയിലുണ്ട്. ഇതേ മൊഴിയിൽ തന്നെ ബോട്ടിനു റജിസ്ട്രേഷൻ നൽകിയതിനു പിന്നിലെ ക്രമക്കേടുകളിലേക്കു വിരൽചൂണ്ടുന്ന ഒട്ടേറെ വിവരങ്ങളുമുണ്ട്.

യാനങ്ങളുടെ റജിസ്ട്രേഷൻ, സർവേ, കാൻസലേഷൻ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിഇഒ ഇടപെടേണ്ട കാര്യമില്ലെന്നു മൊഴിയിൽ സിഇഒ തന്നെ പറയുന്നു. മുൻകൂർ അനുമതിയില്ലാതെ നിർമിച്ച ബോട്ട് ആയതിനാൽ റജിസ്ട്രേഷൻ നടത്താനാവില്ലെന്നു റജിസ്റ്ററിങ് അതോറിറ്റിയായ ആലപ്പുഴ പോർട്ട് ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നതാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

English Summary: Maritime Kerala CEO sacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com