ADVERTISEMENT

കോട്ടയം∙ വോട്ടർപട്ടികയും തങ്ങളുടെ പക്കലുള്ള പട്ടികയും തമ്മിലുള്ള പൊരുത്തക്കേടുകൾ സംബന്ധിച്ചായിരുന്നു ഇന്നലെയും മുന്നണി പ്രവർത്തകരുടെ ചർച്ചകൾ. പട്ടികയിലുള്ള വോട്ടർമാരുടെ എണ്ണവും യഥാർഥ വോട്ടർമാരുടെ എണ്ണവും ഒത്തുപോകാത്തതായിരുന്നു പ്രശ്നം. പല ബൂത്തുകളിലും ഈ വ്യത്യാസം വളരെ വലുതായിരുന്നു. മരിച്ചുപോയവരുടെ പേരിന് നേരെ ഡിലീറ്റഡ് എന്ന് സീൽ വരാത്ത കേസുകൾ ധാരാളമുണ്ടായിരുന്നു. ഇങ്ങനെയുള്ളവരെയും  ഒഴിവാക്കിയായിരുന്നു പട്ടികയെങ്കിൽ വോട്ടിങ് ശതമാനം ഗണ്യമായി വർധിച്ചേനെ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 

സിപിഎം വോട്ടെടുപ്പു ദിവസം രാത്രി തന്നെ കണക്കെടുപ്പുകളും യോഗവും നടത്തി. കോൺഗ്രസ് ഇന്നലെ രാത്രിയോടെയാണ് യോഗം ചേർന്നത്. പഞ്ചായത്തുകൾ തിരിച്ചുള്ള വോട്ടിങ് നിലയും പ്രതീക്ഷിക്കുന്ന ലീഡും മണ്ഡലം പ്രസിഡന്റുമാർ വ്യക്തമാക്കി. കഴിഞ്ഞതവണ പിന്നാക്കം പോയ മണർകാട്, പാമ്പാടി പഞ്ചായത്തുകളിൽ അതിശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കഴിഞ്ഞതവണ ആയിരം വോട്ടുകൾക്ക് പിന്നിൽ പോയ പഞ്ചായത്താണ് മണർകാട്. 

അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളിലും മികച്ച ഭൂരിപക്ഷം കോൺഗ്രസ് കണക്കുകൂട്ടുന്നു. 2021നു ശേഷം 915 വോട്ടർമാരുടെ വർധനയേ വോട്ടർപട്ടികയിൽ ഉണ്ടായുള്ളൂവെന്നും വിലയിരുത്തി. പുതുപ്പള്ളിയിൽ കോൺഗ്രസിനാവും മേൽക്കൈ എന്നാണ് സിപിഎം വിലയിരുത്തലും. എന്നാൽ മണർകാടും പാമ്പാടിയും തങ്ങൾക്ക് മികച്ച പിന്തുണ നൽകുമെന്നും അവർ കണക്കാക്കുന്നു. വാകത്താനത്തും പാർട്ടി പ്രതീക്ഷ വയ്ക്കുന്നു.

മാസപ്പടി വിവാദം പാർട്ടിക്ക് ക്ഷീണമായി. ചികിത്സാ വിവാദം വോട്ടർമാർക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടാക്കി. തിരഞ്ഞെടുപ്പിലും വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപണം യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കി. ചികിത്സാ വിവാദം അവസാന ആയുധമാക്കിയത് ശരിയായില്ലെന്നും സിപിഎം വിലയിരുത്തലുണ്ടായി. 

വികസനമെന്ന വിഷയത്തിൽ ഊന്നി മുന്നോട്ടു പോകണമെന്ന പൊതു ധാരണ ഇടയ്ക്കു പാളി. സർക്കാരിനെതിരെ പല കോണുകളിൽ നിന്നും ആരോപണം ഉണ്ടായതിനെ ശക്തമായി പ്രതിരോധിക്കാൻ പാർട്ടിക്കോ നേതാക്കൾക്കോ കഴിഞ്ഞില്ല. ഇതുമൂലം മന്ത്രിമാർ പ്രചാരണത്തിനെത്തിയെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. പല ആരോപണങ്ങളിലും പാർട്ടിയും സർക്കാരും മൗനം പാലിച്ചത് പാർട്ടി അനുഭാവികൾക്കും പോലും ആശയക്കുഴപ്പമുണ്ടാക്കിയെന്നും സിപിഎം വിലയിരുത്തി. കൂരോപ്പട, പാമ്പാടിയുടെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ തങ്ങൾക്ക് അനുകൂല പോളിങ് ഉണ്ടായിട്ടുണ്ടെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.

∙ ‘പുതുപ്പള്ളിയിൽ ബിജെപി വോട്ട് യുഡിഎഫിനു ലഭിച്ചതായാണു കരുതുന്നത്. ബിജെപി വോട്ട് വാങ്ങി മാത്രമാണു ചാണ്ടി ഉമ്മനു ജയിക്കാൻ കഴിയുക. ഇല്ലെങ്കിൽ എൽഡിഎഫ് ജയിക്കും. ആരു ജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കും. സർക്കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന ഫലമാകും പുതുപ്പള്ളിയിലേത്.’ – എം.വി.ഗോവിന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി

∙ ‘യുഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്ന കാപ്സ്യൂൾ നേരത്തെ ഇറക്കി സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദൻ അപഹാസ്യനായി.നാളത്തേക്കു തയാറാക്കി വച്ച കാപ്സ്യൂൾ അറിയാതെ അദ്ദേഹത്തിന്റെ നാവിൽനിന്നു പുറത്തുവന്നതാണ്. ഫലം പുറത്തുവരും മുൻപേ സിപിഎമ്മിൽ ആഭ്യന്തര കലാപത്തിന്റെ കൊടി ഉയർന്നു കഴിഞ്ഞു.’ – കെ.സുധാകരൻ, കെപിസിസി പ്രസിഡന്റ് 

72.86%; പഞ്ചായത്തുകളിലെ ശതമാനക്കണക്ക്

∙ ആകെ വോട്ട്: 1,76,412

∙ പുരുഷന്മാർ: 86,131

∙ വനിതകൾ: 90,277

∙ ട്രാൻസ്ജെൻഡർ: 4

വോട്ടിങ് യന്ത്രത്തിൽ പോൾ ചെയ്ത വോട്ട്: 1,28,535

∙ പുരുഷന്മാർ: 64,078

∙ വനിതകൾ: 64,455

∙ ട്രാൻസ്ജെൻഡർ: 2

∙ പോളിങ് ശതമാനം: 72.86%

വോട്ട് കണക്ക് പഞ്ചായത്ത് തലത്തിൽ

അയർക്കുന്നം

∙ ആകെ വോട്ട്: 27,336

∙ പോൾ ചെയ്തത്: 19,516

∙ പോളിങ് ശതമാനം: 71.39%

അകലക്കുന്നം

∙ ആകെ വോട്ട്: 15,470

∙ പോൾ ചെയ്തത്: 11,120

∙ പോളിങ് ശതമാനം: 71.88%

കൂരോപ്പട

∙ആകെ വോട്ട്: 21,882

∙പോൾ ചെയ്തത്: 16,228

∙പോളിങ് ശതമാനം: 74.16%

മണർകാട്

∙ ആകെ വോട്ട്: 20,990

∙ പോൾ ചെയ്തത്: 15,364

∙ പോളിങ് ശതമാനം: 73.20%

പാമ്പാടി

∙ ആകെ വോട്ട്: 28,103

∙ പോൾ ചെയ്തത്: 20,557

∙ പോളിങ് ശതമാനം: 73.15%

പുതുപ്പള്ളി

∙ ആകെ വോട്ട്: 24,535

∙ പോൾ ചെയ്തത്: 18,005

∙ പോളിങ് ശതമാനം: 73.38%

മീനടം

∙ ആകെ വോട്ട്: 10,592

∙ പോൾ ചെയ്തത്: 8,106

∙ പോളിങ് ശതമാനം: 76.53%

വാകത്താനം

∙ ആകെ വോട്ട്: 27,504

∙ പോൾ ചെയ്തത്: 19,639

∙ പോളിങ് ശതമാനം: 71.40%

കുറഞ്ഞ പോളിങ് ഈ ബൂത്തിൽ

63.04% - ബൂത്ത് നമ്പർ: 49 - ഗവ. എൽപിഎസ് (സൗത്ത് പോർഷൻ), ളാക്കാട്ടൂർ നോർത്ത് – കൂരോപ്പട പഞ്ചായത്ത് 

ഉയർന്ന പോളിങ് ഈ ബൂത്തിൽ

ബൂത്ത് നമ്പർ: 132 - പുതുപ്പള്ളി പഞ്ചായത്ത് ഓഫിസ്

80 കഴിഞ്ഞവരും ഭിന്നശേഷിക്കാരും പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തി. 2,491 പേർ ഇങ്ങനെ വോട്ടു ചെയ്തു.കൂടാതെ 138 സർവീസ് വോട്ടുകളും. എല്ലാം വോട്ടും പരിഗണിക്കുമ്പോൾ അന്തിമ പോളിങ് 74.35% 

Content Highlight: Puthuppally Byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com