ADVERTISEMENT

തിരുവനന്തപുരം∙  സംസ്ഥാന സർക്കാരിന്റെ പോരായ്മകളും ‘ഉമ്മൻചാണ്ടി – പിണറായി’ താരമതമ്യവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വൻതിരിച്ചടിക്കു കാരണമായതായി  സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ സംസ്ഥാന സെന്റർ റിപ്പോർട്ടിൽ ഒഴിവാക്കിയതും വിമർശന വിധേയമായി. 

പരാജയം ഇത്ര കനത്തത് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ വികാരം കൂടി പ്രതിഫലിച്ചതു കൊണ്ടാണെന്നു ജില്ലാ കമ്മിറ്റി വിലയിരുത്തി. 5000 വോട്ടിന്റെ ഭൂരിപക്ഷമേ ചാണ്ടി ഉമ്മൻ നേടൂ എന്നായിരുന്നു പാർട്ടിയുടെ കണക്ക്. മുഖ്യമന്ത്രിയായിരിക്കെ ഒരു എസ്കോർട്ടും ഇല്ലാതെ ഉമ്മൻചാണ്ടി സഞ്ചരിച്ച മണ്ഡലത്തിൽ വൻസുരക്ഷയോടെ പിണറായി വിജയൻ എട്ടു യോഗങ്ങളിൽ പങ്കെടുക്കാനെത്തിയതു ജനങ്ങൾക്കു താരതമ്യത്തിന് അവസരം നൽകി. സർക്കാരിന്റെ പല നിലപാടുകളും നയങ്ങളും ജനത്തെ എതിരാക്കി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിച്ചത് അബദ്ധമായെന്നു സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതൃത്വം പ്രതിക്കൂട്ടിൽ നിൽക്കുന്നതിന്റെ ബാധ്യത സിപിഐ ഏറ്റെടുക്കേണ്ടതില്ലെന്നും അഭിപ്രായം ഉയർന്നു. കരുവന്നൂർ തട്ടിപ്പ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുന്ന തൃശൂരിലെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന വിമർശനവും പ്രതിനിധികൾ പങ്കുവച്ചു. തിരുവനന്തപുരം കാട്ടാക്കടയിൽ പാർട്ടി ഭരിക്കുന്ന കണ്ടല ബാങ്കിലെ വൻക്രമക്കേടിൽ സംസ്ഥാന നേതൃത്വത്തിനു ജാഗ്രതക്കുറവുണ്ടായി. മുന്നണിയിലെ തിരുത്തൽ ശക്തിയായിരുന്ന പാർട്ടിയുടെ ആ സ്ഥാനം നഷ്ടപ്പെട്ടു മുഖം ഇല്ലാതായി. 

English Summary: CPI says ‘Oommen Chandy - Pinarayi' comparison also backfired in Puthupally byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com