ADVERTISEMENT

തിരുവനന്തപുരം ∙ നാഷനൽ ആയുഷ് മിഷനിൽ ജോലിക്കു വേണ്ടി മന്ത്രി വീണാ ജോർജിന്റെ പഴ്സനൽ അസിസ്റ്റന്റ് അഖിൽ മാത്യുവിനു കോഴ നൽകിയെന്നു  ഹരിദാസൻ കുമ്മാളിയെക്കൊണ്ടു താൻ പറയിച്ചതാണെന്നു എഐഎസ്എഫ് മലപ്പുറം മുൻ ജില്ല പ്രസിഡന്റ് കെ.പി.മുഹമ്മദ് അബ്ദുൽ ബാസിത് (27) സമ്മതിച്ചു. ഹരിദാസനിൽ നിന്നു പണം തട്ടിയെടുക്കാൻ വേണ്ടിയാണു നുണക്കഥകളെല്ലാം ചമച്ചതെന്നും കന്റോൺമെന്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ബാസിത് മൊഴി നൽകി. 

ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ഹോമിയോ ഡോക്ടറായി ജോലി ലഭിക്കാൻ അഖിൽ മാത്യുവിനു പണം നൽകിയെന്നതു കെട്ടുകഥയാണ്. തന്റെ നിർദേശപ്രകാരമാണു ഹരിദാസൻ ഈ ആരോപണം ഉന്നയിച്ചത്. അഖിൽ മാത്യു ഒരു ലക്ഷം രൂപ വാങ്ങിയെന്നു പരാതിയിൽ എഴുതിച്ചേർത്തതു താനായിരുന്നു. ഹരിദാസനെ വിശ്വസിപ്പിക്കാനും കൂടുതൽ തുക തട്ടിയെടുക്കാനുമാണ് ഇതൊക്കെ ചെയ്തത്. ബാസിത് ചെയ്തതായി ചൊവ്വാഴ്ച ഹരിദാസൻ പറഞ്ഞതെല്ലാം ശരിയാണെന്ന് ഇയാൾ സമ്മതിച്ചു. സെക്രട്ടേറിയറ്റിൽ എത്തിയപ്പോൾ അഖിൽ മാത്യുവിനെ വിളിക്കുന്നുവെന്ന പേരിൽ താൻ മാറി നിന്നു ഫോൺ ചെയ്തു. അതോടെയാണ് അഖിൽ മാത്യുവിനു പണം നൽകിയിട്ടുണ്ടെന്നു ഹരിദാസൻ വിശ്വസിക്കുന്നതെന്നും അയാൾ കൂട്ടിച്ചേർത്തു. 

ഇന്നലെ കോടതിയിൽ ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. ബാസിതിനെ റിമാൻഡ് ചെയ്തു. 

ഇന്നു ബാസിതിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.  ആദ്യം അറസ്റ്റ് ചെയ്ത റഹീസ് (റയീസ്) ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.

അഖിൽ സജീവിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും

പത്തനംതിട്ട ∙ വിവിധ സാമ്പത്തികത്തട്ടിപ്പു കേസുകളിൽ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത അഖിൽ സജീവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പണം തട്ടിയെടുത്തെന്ന 2 കേസുകളിൽ തെളിവെടുപ്പു പൂർത്തിയായതിനാൽ അഖിലിനെ കോടതിയിൽ ഹാജരാക്കാനാണു സാധ്യത. നിയമനത്തട്ടിപ്പ് കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അഖിലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനായി അപേക്ഷ നൽകുമെന്നാണറിയുന്നത്. 

സിഐടിയു ജില്ലാ ഓഫിസിൽ നിന്നു പണം തട്ടിയ പരാതിയിലും സ്പൈസസ് ബോർഡിൽ ജോലി നൽകാമെന്നു പറഞ്ഞു പണം തട്ടിയ കേസിലുമാണു പത്തനംതിട്ട സ്റ്റേഷനിൽ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസുകളിലെ തെളിവെടുപ്പിന്റെ ഭാഗമായി സിഐടിയു ഓഫിസിൽ നിന്നു ഓഫിസിന്റെ അക്കൗണ്ടുള്ള കേരള ബാങ്ക് ശാഖയിൽ നിന്നു പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.  കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്തു 10 ലക്ഷം തട്ടിയെന്ന പുതിയ പരാതിയും അഖിൽ സജീവിനെതിരെ റാന്നി സ്റ്റേഷനിലുണ്ട്. സ്പൈസസ് ബോർഡിലും കിഫ്ബിയിലും ജോലി നൽകാമെന്നു പറഞ്ഞു പണം തട്ടിയ സംഭവങ്ങളിൽ അഖിലിന്റെ കൂട്ടാളിയായ യുവമോർച്ച നേതാവ് രാജേഷ് ഇപ്പോഴും ഒളിവിലാണ്. അഖിലിനെ കെട്ടിയിട്ടു മർദിച്ചുവെന്ന പരാതിയിൽ കോഴിക്കോട്ടെ അഭിഭാഷക സംഘത്തിനെതിരെ 2 കേസുകൾ കുന്നമംഗലം, മണിമല സ്റ്റേഷനുകളിലുണ്ട്.

English Summary:

Basith says he forced haridasan to give bribe allegation against Akhil Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com