ADVERTISEMENT

രാജകീയ ചിഹ്നമായ ശംഖുമുദ്ര പതിപ്പിച്ച സൈക്കിൾ ആണ് വെങ്കിട്ടരമണനു സ്കൂൾ ഫൈനൽ ഒന്നാം റാങ്കോടെ പാസായപ്പോൾ സമ്മാനം കിട്ടിയത്. ഒന്നാമതെത്തുന്നവർക്ക് കോളജിൽ പോകാൻ സൗകര്യമാകട്ടെ എന്നു കരുതിയാണ് രാജാവ് ആ സമ്മാനം നൽകിയിരുന്നത്. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ചേർന്ന് പഠനം തുടങ്ങിയപ്പോഴാകട്ടെ രാജവാഴ്ചയ്ക്കെതിരെ പൊരുതുന്ന സ്റ്റുഡന്റ്സ് ഫെഡറേഷനിലാണ് അദ്ദേഹം ചെന്നുപെട്ടത്. സംഘടനയിൽ ചേർന്നു എന്നുമാത്രമല്ല, തീപ്പൊരി പ്രവർത്തകനുമായി. ആ സൈക്കിൾ രമണനെയും കൊണ്ട് തലസ്ഥാന നഗരിയിൽ തലങ്ങും വിലങ്ങും സഞ്ചരിച്ചത് പാർട്ടിയെ ശക്തിപ്പെടുത്താനായിരുന്നു.

1948 ലെ കൽക്കട്ട തീസിസ് കാലത്ത് പാർട്ടി നിരോധിക്കപ്പെടുകയും നേതാക്കൾ ഒളിവിൽ പോവുകയും ചെയ്തു. അവർക്കു പുറംലോകവുമായി ബന്ധം പുലർത്താനുള്ള ‘ടെക്മാൻ’ ആയി പ്രവർത്തിച്ചത് രമണൻ ആയിരുന്നു. (ഒളിവു കേന്ദ്രങ്ങൾ എവിടെയാണെന്നും ആരൊക്കെയാണ് ഒളിവിലിരിക്കുന്നതെന്നും അറിയുന്നയാളാണ് ടെക്മാൻ).

ഒരിക്കൽ യൂണിവേഴ്സിറ്റി കോളജിലെ ഡിബേറ്റിങ് സൊസൈറ്റി ‘കമ്യൂണിസത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുക്കുമ്പോൾ പ്രിൻസിപ്പൽ സി.എസ്.വെങ്കിടേശ്വരത്തിന്റെ മകൻ സുബ്രഹ്മണ്യം അദ്ദേഹത്തെ കളിയാക്കി. കമ്യൂണിസത്തെ എതിർത്തു സംസാരിച്ച സുബ്രഹ്മണ്യം പറഞ്ഞു: ‘സ്റ്റാലിന്റെ പൗത്രനായ ശ്രീ വെങ്കിട്ടരമണൻ എനിക്ക് മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു’.

‘സ്റ്റാലിന്റെ പൗത്രൻ എന്ന വിശേഷണം ജീവശാസ്ത്രപരമായല്ല എന്ന് എനിക്കറിയാം. രാഷ്ട്രീയമായി ആ വിശേഷണത്തെ ഞാൻ സ്വീകരിക്കുന്നു–’ എന്ന മറുപടിയുമായി തുടങ്ങിയ വെങ്കിട്ടരമണൻ എതിരാളിയെ ഖണ്ഡിച്ചു. അടുത്ത ദിവസം ഒരു പത്രത്തിൽ ‘സ്റ്റാലിന്റെ പൗത്രൻ’ എന്ന തലക്കെട്ടിൽ അതു വാർത്തയാകുകയും ചെയ്തു.

എംഎസ്​സിയും ഒന്നാം റാങ്കോടെ പാസായി യൂണിവേഴ്സിറ്റി കോളജിൽ തന്നെ അധ്യാപകനായെങ്കിലും പാർട്ടി പ്രവർത്തനമായിരുന്നു മുഖ്യം. ആയിടെയാണ് പാർട്ടി സിറ്റി സെക്രട്ടറി കെ.വി.സുരേന്ദ്രനാഥ് സിവിൽ സർവീസ് എഴുതാൻ നിർദേശിച്ചത്. ഒന്നാം റാങ്ക് എന്ന പതിവ് രമണൻ അവിടെയും തെറ്റിച്ചില്ല.

‘കമ്യൂണിസ്‌റ്റ് സഹയാത്രികൻ’ ആണെന്ന പൊലീസ് റിപ്പോർട്ട് കാരണം സിവിൽ സർവീസ് തട്ടിപ്പോകുമായിരുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പ് അദ്ദേഹത്തിന് നിയമനം നിഷേധിക്കുകയും ചെയ്തു. അക്കാലത്ത് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു, ഇങ്ങനെ ജോലി നിഷേധിക്കപ്പെട്ടവരുടെ ഫയലുകൾ തനിക്കയയ്‌ക്കണമെന്ന് ചട്ടംകെട്ടിയിരുന്നു. വെങ്കിട്ടരമണന്റെ ഫയൽ പരിശോധിച്ചശേഷം അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘ഇത്ര സമർഥനായ ഒരു യുവാവിന്റെ സേവനം വേണ്ടെന്നുവയ്ക്കാൻ ഇന്ത്യയ്ക്ക് സാധ്യമല്ല. അയാൾ ഒരു അരാജകവാദിയാണെങ്കിൽപ്പോലും. നിയമനം നൽകുക’.

മസൂറിയിലെ ഐഎഎസ് പരിശീലനം പൂർത്തിയായ ദിവസം ട്രെയിനികളെ പ്രധാനമന്ത്രി പരിചയപ്പെട്ടു. 

രമണന്റെ ഊഴം വന്നപ്പോൾ വാത്സല്യത്തോടെ തോളിൽത്തട്ടി അദ്ദേഹം ചെവിയിൽ മന്ത്രിച്ചു: ‘സെന്റ് ജോർജ് കോട്ടയിൽ ചെങ്കൊടിയുയർത്താൻ ധൃതി കാട്ടരുത് കേട്ടോ!’ (മദ്രാസിലെ സെന്റ് ജോർജ് കോട്ടയായിരുന്നു അന്ന് തമിഴ്നാട് സർക്കാരിന്റെ ആസ്‌ഥാനം.) നെഹ്റുവിന്റെ വാത്സല്യം തന്റെ കണ്ണുനനയിച്ചു എന്നാണ് വെങ്കിട്ടരമണൻ പിന്നീടു പറഞ്ഞത്. 

കമ്യൂണിസ്റ്റുകാരനായിരുന്ന വെങ്കിട്ടരമണൻ റിസർവ് ബാങ്കിന്റെ തലപ്പത്ത് എത്തിയ കാലത്താണ് രാജ്യം ആഗോളവൽക്കരണത്തിലേക്കു മാറിയത്. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ‘ഇസം അല്ല കാര്യം. കാൾ മാർക്സ് ഉണ്ടായിരുന്നെങ്കിലും പഴയ തത്വങ്ങളിൽ നിന്നു കാലാനുസൃതമായി മാറുമായിരുന്നു’.

അങ്ങേയറ്റം വിനയവാൻ; പദവികളിൽ ഭ്രമിച്ചില്ല: നളിനി നെറ്റോ (മുൻ ചീഫ് സെക്രട്ടറി)  

എന്റെ അമ്മയുടെ ഏറ്റവും മൂത്ത സഹോദരൻ ആണ് എസ്. വെങ്കിട്ടരമണൻ. വാത്സല്യനിധിയായ അമ്മാവൻ എന്ന ഓർമയാണ് അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾക്ക് ഉള്ളത്. കേന്ദ്ര ധനകാര്യ സെക്രട്ടറി, റിസർവ് ബാങ്ക് ഗവർണർ എന്നിങ്ങനെയുള്ള ഉന്നത പദവികളിലിരിക്കുമ്പോഴും വെറും സാധാരണക്കാരനെ പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. 

ഉന്നത പദവികൾ ഒന്നും സ്നേഹനിധിയായ അമ്മാവൻ എന്ന സ്ഥാനത്തിനും മുകളിലാണെന്ന് തോന്നിച്ചിട്ടില്ല. വളരെ ബുദ്ധിമാനും അങ്ങേയറ്റം വിനയവാനും ആയിരുന്നു അദ്ദേഹം. 

ഔദ്യോഗിക തിരക്കുകൾ മൂലം അദ്ദേഹത്തെ അധികം കാണാനും ഇടപെടാനും അവസരങ്ങൾ ലഭിച്ചിരുന്നില്ല. എങ്കിലും കാണുമ്പോഴെല്ലാം ആ സ്നേഹം ഞങ്ങൾക്ക് അനുഭവിച്ച് അറിയാൻ സാധിച്ചു. പഠിച്ചത് ഫിസിക്സ് ആയിരുന്നു എങ്കിലും സാമ്പത്തിക ശാസ്ത്രത്തിൽ വലിയ പാണ്ഡിത്യം ഉണ്ടായിരുന്നു. കുറെക്കാലം ലോക ബാങ്കിലും പ്രവർത്തിച്ചിരുന്നു. രണ്ടു മൂന്നു വർഷം മുൻപ് ചെന്നൈയിൽ പോയപ്പോഴാണ് അദ്ദേഹത്തെ ഞാൻ അവസാനം കണ്ടത്. സാധാരണ നിലയിലുള്ള കുടുംബത്തിൽ ജനിച്ച്, മികവു കൊണ്ടാണ് അദ്ദേഹം ഉന്നതിയിൽ എത്തിയത്. എല്ലാ അർഥത്തിലും നല്ല മനുഷ്യൻ. നല്ല വ്യക്തിത്വത്തിന്റെ ഉടമ.

English Summary:

Former RBI Governor S Venkitaramanan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com