പ്രളയഫണ്ട്: കണക്ക് തിരുത്തി ദുരിതാശ്വാസനിധി പോർട്ടൽ; പുതിയ കണക്കുപ്രകാരം ചെലവിടാതെ 245.86 കോടി
Mail This Article
തിരുവനന്തപുരം ∙ പ്രളയകാലത്തു സംസ്ഥാന സർക്കാർ സമാഹരിച്ച തുകയിൽ 772.38 കോടി രൂപ ചെലവിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി (സിഎംഡിആർഎഫ്) പോർട്ടലിനെ അധികരിച്ചു മലയാള മനോരമ വാർത്ത നൽകിയതോടെ പോർട്ടലിൽ സർക്കാർ തിരുത്തൽ വരുത്തി. പോർട്ടലിലെ കണക്കുപ്രകാരം 2018 ലെയും 2019 ലെയും പ്രളയസമയത്ത് 4912.45 കോടി രൂപയാണു ദുരിതാശ്വാസനിധിയിലേക്കു ലഭിച്ചതെന്നും ഇതിൽ 4140.07 കോടിയാണു ചെലവിട്ടതെന്നുമായിരുന്നു മനോരമ വാർത്ത.
4724.43 കോടി ചെലവിട്ടെന്ന് ഇന്നലെ സിപിഎം മുഖപത്രത്തിൽ മറുപടി നൽകിയതിനു പിന്നാലെയാണ് പോർട്ടലിൽ മാറ്റം വരുത്തിയത്. 4970.29 കോടി രൂപ ലഭിച്ചെന്നും അതിൽ 4724.43 കോടി അനുവദിച്ചെന്നുമാണ് പോർട്ടലിൽ വരുത്തിയ തിരുത്ത്. പോർട്ടലിലെ പുതിയ കണക്കുപ്രകാരം ചെലവാക്കിയ തുകയിൽ 584.36 കോടിയുടെയും ലഭിച്ച തുകയിൽ 57.84 കോടിയുടെയും വ്യത്യാസമുണ്ട്. ലഭിച്ച തുക വ്യത്യാസപ്പെട്ടതെങ്ങനെയെന്നു വ്യക്തമല്ല.
പുതിയ കണക്ക് വിശ്വാസത്തിലെടുത്താൽപോലും 245.86 കോടി ചെലവിട്ടില്ലെന്നു സർക്കാർ സമ്മതിക്കുന്നു. ഗ്രാമീണ റോഡ് പുനരുദ്ധാരണം, ഭൂമിയും വീടും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം, ചെറുകിട സംരംഭകർക്കുള്ള സഹായം, പലവക (മിസലേനിയസ്) ചെലവ് എന്നിവയിലാണ് ഇപ്പോൾ അധികത്തുക ചേർത്തിരിക്കുന്നത്.
പോർട്ടലിലെ കണക്ക്
∙ വരവ്: 4970.29 കോടി (ഒരു ദിവസം മുൻപ് 4912.45 കോടി)
∙ അനുവദിച്ചത്: 4724.43 കോടി (ഒരു ദിവസം മുൻപ് 4140.07 കോടി)
ഗ്രാമീണ റോഡ് പുനരുദ്ധാരണം: 788.62 കോടി (224.34 കോടി)
ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക്: 2503.11 കോടി (2489.31 കോടി)
ചെറുകിട സംരംഭകർക്ക്: 26.3 കോടി (20.96 കോടി)
പലവക ചെലവ്: 21.22 കോടി (20.28 കോടി)
അടിയന്തര ധനസഹായം: 457.58 കോടി
സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി: 52.69 കോടി
കർഷകർക്ക്: 54 കോടി
സപ്ലൈകോ കിറ്റ്: 54.46 കോടി
സപ്ലൈകോയിലൂടെ അരി: 9.4 കോടി
സപ്ലൈകോ ഓണച്ചെലവ്: 30.46 കോടി
ദുരന്തനിവാരണ അതോറിറ്റി: 10 കോടി
പാഠപുസ്തകം പ്രിന്റിങ്: 47 ലക്ഷം
കെഎസ്എഫ്ഇ ഷെൽറ്റർ ഹോം: 35.99 കോടി
കുടുംബശ്രീ: 336.19 കോടി
മത്സ്യത്തൊഴിലാളികൾക്കുള്ള പുനർഗേഹം പദ്ധതി: 250 കോടി
കൃഷി ഡയറക്ടറേറ്റ്: 85.6 കോടി
മെഡിക്കൽ സർവീസസ് കോർപറേഷൻ: 2.87 കോടി
ട്രേഡേഴ്സ് വെൽഫെയർ ബോർഡ്: 5.4 കോടി
ഫിഷറീസ് വകുപ്പ്: 7 ലക്ഷം