ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖ: കൈകാര്യം ചെയ്യുന്നതിൽ മാർഗരേഖ
Mail This Article
കൊച്ചി ∙ ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്കും കോടതികൾക്കും ഹൈക്കോടതി മാർഗനിർദേശങ്ങൾ നൽകി. ഇത്തരം വസ്തുക്കൾ പിടിച്ചെടുത്താൽ അന്വേഷണ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിക്കണമെന്നു കോടതി നിർദേശിച്ചു. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് കെ.ബാബു മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
പൊലീസ് ഉൾപ്പെടെയുള്ള ഏജൻസികൾ ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകളുടെ ഉള്ളടക്കം സംബന്ധിച്ചു രഹസ്യാത്മകതയും സ്വകാര്യതയും സംരക്ഷിക്കണം. മഹസ്സറിൽ പ്രത്യേകമായി ഇതു രേഖപ്പെടുത്തണം. ഇലക്ട്രോണിക് ഉപകരണം പ്രത്യേകമായി മുദ്രവച്ചു പൊതിഞ്ഞു സെക്‌ഷ്വലി എക്സ്പ്ലിസിറ്റ് മെറ്റീരിയൽ (എസ്ഇഎം) എന്ന് ചുവന്ന അക്ഷരത്തിൽ ലേബൽ ചെയ്യണമെന്നും ഇതിനായി റജിസ്റ്റർ സൂക്ഷിക്കണമെന്നും പിടിച്ചെടുത്ത സമയം ഉൾപ്പെടെ വിശദാംശങ്ങൾ രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ലോക്കറിൽ സൂക്ഷിക്കണം. കോടതിയിലേക്ക് കൊണ്ടുപോകാൻ മാത്രമേ ലോക്കറിൽനിന്ന് എടുക്കാവൂ.
കോടതിയിലേക്ക് കൊണ്ടുപോകാൻ എടുക്കുമ്പോൾ റജിസ്റ്ററിൽ സമയം ഉൾപ്പെടെ രേഖപ്പെടുത്തണം. കൊണ്ടുപോകുന്ന ഉദ്യോഗസ്ഥൻ, കോടതി എന്നിവയുടെ വിശദാംശങ്ങളും റജിസ്റ്ററിൽ രേഖപ്പെടുത്തണം. മുദ്രവച്ചശേഷം കോടതിക്ക് നൽകുന്നതിനു മുൻപ് ഇലക്ട്രോണിക് രേഖകൾ ആരെങ്കിലും തുറന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനാകും ഉത്തരവാദിത്തം.