നവകേരള സദസ്സ് : ദുരിതാശ്വാസ നിധി സഹായാഭ്യർഥന അരലക്ഷത്തോളം; പരിഹാരം അവ്യക്തം
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം അഭ്യർഥിച്ച് നവകേരള സദസ്സിൽ ലഭിച്ചത് 48,553 നിവേദനങ്ങൾ. ആവശ്യമായ രേഖകളില്ലാത്തതിനാലും സദസ്സിൽ ലഭിച്ച നിവേദനങ്ങളിലെ നടപടിക്രമങ്ങളെക്കുറിച്ച് സർക്കാർ അറിയിച്ചിട്ടില്ലാത്തതിനാലും പരിഹാരം എങ്ങനെയെന്നു വ്യക്തമല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുള്ള ചികിത്സ, അപകടമരണം നേരിട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം, വീടുകൾ, ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ചെറുകിട കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്ക് തീപിടിത്തം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള ധനസഹായം എന്നിവയാണ് ദുരിതാശ്വാസനിധിയിൽ നിന്നു നൽകാവുന്നത്.
ഗുണഭോക്താവിന്റെ കുടുംബ വാർഷികവരുമാനം 2 ലക്ഷം രൂപയിൽ താഴെയായിരിക്കണം. ജീവിതശൈലീ രോഗങ്ങൾക്കും മറ്റു സാധാരണ രോഗങ്ങൾക്കും സഹായമില്ല. ഒരിക്കൽ ധനസഹായം ലഭിച്ച വ്യക്തിക്കു 2 വർഷത്തിനു ശേഷം മാത്രമേ അപേക്ഷിക്കാനാകൂ. ചികിത്സാസ ഹായത്തിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. റേഷൻ കാർഡ്, ബാങ്ക് പാസ് ബുക് എന്നിവയുടെ പകർപ്പും വേണം. മരണമടഞ്ഞവരുടെ ആശ്രിതരുടെ സഹായത്തിന് മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും വേണം.
www.cmo.kerala.gov.in എന്ന പോർട്ടലിൽ ഓൺലൈനായോ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു തപാൽ മുഖേനയോ നൽകുന്ന അപേക്ഷകളിൽ വില്ലേജ് ഓഫിസ് മുതൽ ജില്ലാ കലക്ടർമാർ വരെ പരിശോധിച്ചാണു സഹായം അനുവദിക്കുന്നത്. യുഡിഎഫ് കാലത്ത് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ലഭിച്ച ധനസഹായ അപേക്ഷകളിൽ അപ്പപ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ, ഇങ്ങനെ പണം അനുവദിക്കുന്നതിനെ അന്ന് പ്രതിപക്ഷത്തായിരുന്ന എൽഡിഎഫ് വിമർശിച്ചിരുന്നു.