കണ്ണൂർ കോടതിസമുച്ചയത്തിന്റെ നിർമാണക്കരാറിലുള്ള തർക്കം: സർക്കാരിന്റെ പ്രതികരണം തേടി സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ കണ്ണൂരിൽ ഏഴുനില കോടതിസമുച്ചയത്തിന്റെ നിർമാണക്കരാർ സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതി കേരള സർക്കാരിന്റെ പ്രതികരണം തേടി. പൊതുമരാമത്ത് വകുപ്പിനെതിരെ ‘നിർമാൺ കൺസ്ട്രക്‌ഷൻസ്’ ഉന്നയിച്ച പരാതിയിലാണ് കോടതി നോട്ടിസയച്ചത്. പ്രതികരണമറിഞ്ഞശേഷം തുടർനടപടിയെടുക്കുമെന്ന് ജഡ്ജിമാരായ ജെ.കെ.മഹേശ്വരി, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കുറഞ്ഞ തുക ക്വോട്ട് ചെയ്തതിനാൽ നിർമാൺ കൺസ്ട്രക്‌ഷൻസിനു കരാർ ലഭിച്ചു. ഇതിനെതിരെ ഊരാളുങ്കൽ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയെങ്കിലും ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധി വന്നു. ഇതു സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിർമാണം തുടരാൻ നിർമാൺ കൺസ്ട്രക്‌ഷൻസ് ശ്രമിച്ചു.
വിഷയം ഹൈക്കോടതി പരിഗണിച്ചപ്പോൾ സർക്കാർ തങ്ങൾക്ക് അനുകൂലമായിരുന്നെന്നും സുപ്രീം കോടതിയിൽ ഇതു മാറിയെന്നും നിർമാണിനു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ, ഹാരിസ് ബീരാൻ എന്നിവർ വ്യക്തമാക്കി. കരാർ റദ്ദായതിനെ തുടർന്ന് പണം തിരികെ ലഭിച്ചവരാണ് നിർമാണത്തിനു ശ്രമിച്ചതെന്നാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാദം. സൊസൈറ്റിക്കായി നീരജ് കിഷൻ കൗൾ, എം.എഫ്.ഫിലിപ്പ്, എസ്.ശ്യാം കുമാർ എന്നിവർ ഹാജരായി.