കേരളത്തിലെ 13% പ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിൽ
Mail This Article
പനങ്ങാട് (കൊച്ചി) ∙ കേരളത്തിലെ 13% പ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിലെന്നു പഠന റിപ്പോർട്ട്. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല(കുഫോസ്) യുടേതാണു റിപ്പോർട്ട്.
2017 മുതൽ 2020 വരെ ബഹിരാകാശ നിരീക്ഷണത്തിലൂടെ ഡീപ് ലേണിങ് ടെക്നോളജി ഉപയോഗിച്ചു നടത്തിയ പഠനം വഴി കേരളത്തിന്റെ ഉരുൾപൊട്ടൽ സാധ്യതാ ഭൂപടം തയാറാക്കി. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഭൂരിഭാഗം പ്രദേശങ്ങളും. 2018 ലെ പ്രളയത്തിനു കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത 3.46 % വർധിപ്പിച്ചെന്നു റിപ്പോർട്ടിൽ പറയുന്നു.
ഹൈറേഞ്ചുകളിൽ, സമുദ്ര നിരപ്പിൽനിന്ന് 600 മീറ്ററിനു മുകളിൽ ഉയരത്തിലുള്ള ഭാഗത്ത് 31% ഉരുൾപൊട്ടൽ ഭീഷണിയാണ്. ഇതിൽ 10 മുതൽ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിൽ ഭീഷണിയുടെ തോത് വലുതാണ്.
കുഫോസിലെ ക്ലൈമറ്റ് വേരിയബിലിറ്റി ആൻഡ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ് വിഭാഗം മേധാവി ഡോ. ഗിരീഷ് ഗോപിനാഥിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഗവേഷണ വിദ്യാർഥിയായ എ.എൽ.അച്ചുവും പങ്കെടുത്തു.