വീണയ്ക്കെതിരെ ഏതന്വേഷണവും വരട്ടെ: എം.വി.ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ ഏതന്വേഷണവും വരട്ടെയെന്നും സിബിഐയെക്കാൾ വലുതല്ലല്ലോ നിലവിലെ അന്വേഷണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ തട്ടിപ്പില്ലെന്നും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) ഇത് അന്വേഷിക്കേണ്ടതില്ലെന്നും ഹൈക്കോടതി നിർദേശിച്ചെന്ന അവകാശവാദവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ നികുതിയിളവ് അപേക്ഷ പരിഗണിച്ച ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ആ വിഷയത്തിൽ ഇനി പ്രോസിക്യൂഷൻ നടപടികളൊന്നും പാടില്ലെന്നു നിർദേശിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
അന്വേഷണം എസ്എഫ്ഐഒയ്ക്കു കൈമാറിയത് ഒരു വ്യക്തിയെയും കുടുംബത്തെയും അവഹേളിക്കാനുള്ള ഗൂഢാലോചനയാണ്. എങ്ങനെ വേട്ടയാടിയാലും ആരു വിചാരിച്ചാലും പ്രതികൂല വിധി പിണറായിക്കും കുടുംബത്തിനുമെതിരെ ഉണ്ടാക്കാനാകില്ല. എന്താണ് കേന്ദ്ര ഏജൻസികൾ കാട്ടിക്കൂട്ടുന്നത് എന്നതിന്റെ പരിഹാസ്യമായ തെളിവാണിത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കോടതിയുടെ അറിവോ സമ്മതമോ ഇല്ലാതെ എങ്ങനെയാണ് മറ്റൊടു ടീമിനെക്കൊണ്ട് അന്വേഷണം നടത്താനാകുക. ഇതിനു പിന്നിൽ ചില ശക്തികൾ ഉണ്ടെന്നു തങ്ങൾക്കറിയാം. അതു പൊതുസമൂഹത്തിനു മുന്നിൽ കുറച്ചു ദിവസം കഴിഞ്ഞു വ്യക്തമാകും. ബെംഗളൂരു റജിസ്ട്രാർ ഓഫ് കമ്പനീസ് ശുപാർശ പ്രകാരമാണ് അന്വേഷണമെങ്കിൽ ഈ കമ്പനി അടച്ചുപൂട്ടാൻ അനുവാദം കൊടുക്കാൻ പാടുണ്ടായിരുന്നോ? അന്ന് കാണാത്ത കാര്യം ഇപ്പോൾ എവിടുന്നാണ് വരുന്നതെന്നും ബാലൻ ചോദിച്ചു. എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ പുതിയതായി ഒന്നും പറയാനില്ലെന്നും വിശദീകരിച്ചു കഴിഞ്ഞതാണെന്നുമായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം.