ADVERTISEMENT

തിരുവനന്തപുരം ∙ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിനു നിയമം കൊണ്ടുവന്ന ശേഷം അപേക്ഷ സ്വീകരിക്കും. യുജിസി മാർഗനിർദേശപ്രകാരമാണ് വിദേശ സർവകലാശാലാ ക്യാംപസുകൾ സംസ്ഥാനത്തു സ്ഥാപിക്കുക. ഇതിനു കേന്ദ്രാനുമതി വേണം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ജനകീയ സംഭാവനയിലൂടെ ഫണ്ട് ശേഖരിക്കും.

ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കാൻ ഓഗസ്റ്റിൽ ഗ്ലോബൽ കോൺക്ലേവ് സംസ്ഥാനത്തു നടത്തും. ദേശീയ, രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനു പ്രോത്സാഹനവും പാക്കേജുകളും നയത്തിലുണ്ടാകും. സ്റ്റാംപ് ഡ്യൂട്ടി, ട്രാൻസ്ഫർ ഡ്യൂട്ടി, റജിസ്ട്രേഷൻ ചാർജ് എന്നിവയിൽ ഇളവ്, എല്ലാ അംഗീകാരങ്ങൾക്കും ഏകജാലക ക്ലിയറൻസ്, വൈദ്യുതിക്കും വെള്ളത്തിനും സബ്സിഡി നിരക്ക്, നികുതി ഇളവ്, മൂലധനത്തിനുമേലുള്ള നിക്ഷേപ സബ്സിഡി എന്നിവയും നയത്തിന്റെ ഭാഗമായിരിക്കും.

ഉന്നതവിദ്യാഭ്യാസ ഘടനയിൽ സമഗ്ര മാറ്റം ഈ വർഷം നടപ്പാക്കും. പ്രവാസികളായ അക്കാദമിക് വിദഗ്ധരെ ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപീകരിക്കും. യൂറോപ്പ്, യുഎസ്, ഗൾഫ് നാടുകൾ, സിംഗപ്പൂർ എന്നിവിടങ്ങളിൽ 2024 മേയ്, ജൂൺ മാസങ്ങളിൽ പ്രാദേശിക കോൺക്ലേവുകൾ നടത്തും.

4 വർഷ ബിരുദം നടപ്പാക്കുന്നതിന് സർവകലാശാലകളിലെ കംപ്യൂട്ടർ സംവിധാനം നവീകരിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ കൊണ്ടുവരുന്ന പ്രത്യേക സോഫ്റ്റ്‍വെയർ (കെ–റീപ്), ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾ എന്നിവയ്ക്കായി 13.40 കോടി ബജറ്റിൽ നീക്കിവച്ചു. 9 ഗവ. എൻജിനീയറിങ് കോളജുകളിൽ ബിരുദ, ബിരുദാനന്തര തലത്തിൽ വിവിധ ശാഖകൾ സമന്വയിപ്പിച്ച് ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്റർ ഡിസിപ്ലിനറി റിസർച് സെന്ററുകൾ സ്ഥാപിക്കും.

വിദേശ സർവകലാശാലാ ക്യാംപസ് ആകർഷകം

വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ തുറക്കുന്നതോടെ വിദേശത്തുനിന്നു വിദ്യാർഥികളെ ‌കേരളത്തിലേക്ക് ആകർഷിക്കാനാകും. വിദേശത്തു പഠിക്കാൻ പോകുന്ന നമ്മുടെ വിദ്യാർഥികളെയും ആകർഷിക്കാം. സ്വകാര്യ സർവകലാശാലകൾക്ക് ഒട്ടേറെ ആധുനിക കോഴ്സുകൾ തുടങ്ങാനും അതിവേഗം പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാനും സാധിക്കും. സർക്കാർ സർവകലാശാലകളിൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ നൂലാമാലകളും സാങ്കേതിക തടസ്സങ്ങളുമുണ്ട്. - ഡോ. രാജൻ ഗുരുക്കൾ (ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ)

നഷ്ടമായത് 15 വർഷം

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ സ്വീകരിച്ച നയങ്ങളെ സ്വാഗതം ചെയ്യുന്നു. ഇപ്പോൾത്തന്നെ 15 വർഷത്തോളം നഷ്ടമായിരിക്കുന്നു. കുറഞ്ഞത് 50,000 കുട്ടികളെങ്കിലും ഈ കാലത്തിനുള്ളിൽ കേരളം വിട്ടുകാണും. അന്ന് എതിർത്തവർക്ക് ഇന്നു കാര്യം ബോധ്യപ്പെട്ടിരിക്കുന്നു. നാട്ടിൽ തുടരുന്നവർക്കും നല്ല വിദ്യാഭ്യാസത്തിന് അവസരമുണ്ടാകണം. അതുകൊണ്ടാണ് വിദ്യാഭ്യാസമേഖലയിൽ സ്വകാര്യ പങ്കാളിത്തവും ഇടപെടലും വേണമെന്നു പറഞ്ഞത്. ഞാൻ പറഞ്ഞതിനെതിരെ അന്ന് വൈസ് ചാൻസലർമാർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. 

ആ സമയത്ത് ബിൽ വരെ തയാറാക്കി കൊടുത്തതാണ്. ഫീസ്, സ്കോളർഷിപ്, സംവരണം എന്നിവയെക്കുറിച്ചൊക്കെ കമ്മിറ്റി വിശദമായി പറഞ്ഞിരുന്നു. ബിൽ എന്തുകൊണ്ട് നിയമസഭയിൽ എത്തിയില്ല എന്ന് അറിയില്ല. ഇപ്പോഴും അതെപ്പറ്റി പഠനം നടക്കുകയാണെന്നു കേ‍ൾക്കുന്നു. ഇനിയും പഠനം തുടരുന്നതിൽ എന്തർഥം? - ടി.പി.ശ്രീനിവാസൻ (ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ)

English Summary:

Kerala budget: private university will come

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com