ADVERTISEMENT

തിരുവനന്തപുരം ∙ മദ്യ ഉൽപാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ ചട്ടഭേദഗതിക്കു വിദഗ്ധ സമിതി നിർദേശവും ബജറ്റ് പ്രഖ്യാപനവുമുണ്ടെങ്കിലും ഇതിനായി സർക്കാർ നടത്തിയ ഇടപെടലുകളൊന്നും ഫലം കണ്ടില്ല. ഹോർട്ടി വൈൻ, മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപാദനം, എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) ഉൽപാദനം, കൂടുതൽ ഡിസ്റ്റിലറി ലൈസൻസ് എന്നിങ്ങനെ മദ്യനയത്തിലും കഴിഞ്ഞ 3 ബജറ്റുകളിലുമായി നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പായിട്ടില്ല. ഏതാണ്ട് 350 കോടി രൂപയുടെ ഇഎൻഎ ആണ് ഒരു വർഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്നത്. ഇതിനു ബദലായി കേരളത്തിൽ ഉൽപാദനം തുടങ്ങുമെന്നായിരുന്നു 2023 ലെ ബജറ്റ് പ്രഖ്യാപനം. 

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം മദ്യനയത്തിലാണു വൈനറികൾ പ്രഖ്യാപിച്ചത്. ധാന്യങ്ങൾ ഉൾപ്പെടെയുള്ള കാർഷികോൽപന്നങ്ങളിൽനിന്നു ഹോർട്ടി വൈൻ ഉൽപാദിപ്പിക്കാൻ അനുമതിയും നൽകി. ഇപ്പോൾ ബവ്കോ വഴി വിൽക്കുന്ന ഇന്ത്യൻ നിർമിത വൈനിന്റെ നികുതി ഘടന 2023 ലെ ബജറ്റിൽ പ്രഖ്യാപിച്ചു. ഇതെല്ലാമായിട്ടും ഉൽപാദനം തുടങ്ങിയില്ല. കാർഷിക സർവകലാശാല ഗവേഷണത്തിനായി ലൈസൻസ് എടുത്തിട്ടുണ്ട്. 

പഴവർഗങ്ങളും മറ്റു കാർഷിക ഉൽപന്നങ്ങളും ഉപയോഗിച്ച് എഥനോൾ (സ്പിരിറ്റ്) ഉൽപാദിപ്പിക്കുമെന്നു പ്രഖ്യാപിച്ചതു 2022 ലെ ബജറ്റിൽ. മരച്ചീനിയിൽനിന്ന് എഥനോൾ ഉൽപാദിപ്പിക്കുന്നതിനു പൈലറ്റ് പദ്ധതി തയാറാക്കാൻ കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിനു 2 കോടി രൂപ പ്രഖ്യാപിച്ചു. ഫണ്ട് ഇതുവരെ കൈമാറിയില്ല. പദ്ധതി നിർദേശത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല.

കരിമ്പിൻ ചണ്ടിയിൽ നിന്നുള്ള സ്പിരിറ്റിന് ലീറ്ററിന് 70 രൂപയാണു വിലയെങ്കിൽ, മരച്ചീനിയിൽനിന്നാകുമ്പോൾ വില 90നു മുകളിലെത്തും. കേരളത്തിൽ കൃഷി ചെയ്യുന്നതു വ്യവസായ ആവശ്യത്തിനുള്ള മരച്ചീനിയല്ലാത്തതിനാൽ ലഭിക്കുന്ന സ്റ്റാർച്ചിന്റെ അളവു കുറവായിരിക്കും തുടങ്ങിയ ന്യൂനതകളുണ്ട്. കേരളം കാത്തിരിക്കുമ്പോൾ, തമിഴ്നാട്ടിൽ ഒരു സ്വകാര്യ കമ്പനി മരച്ചീനിയിൽനിന്ന് എഥനോൾ നിർമാണം തുടങ്ങിയെന്ന വിവരമുണ്ട്. എഥനോൾ വീണ്ടും ശുദ്ധീകരിച്ചാണ് ഇഎൻഎ ഉൽപാദിപ്പിക്കുക. 

പുറത്തുനിന്നു മദ്യമെത്തുന്നതുമൂലമുള്ള നികുതിച്ചോർച്ച തടയാനും തൊഴിലവസരം വർധിപ്പിക്കാനും കൂടുതൽ ‍‍ഡിസ്റ്റിലറികൾക്കു ലൈസൻസ് നൽകാൻ 2022 ലെ മദ്യനയത്തിൽ തീരുമാനിച്ചിരുന്നു. ഒന്നു പോലും അധികമായി വന്നില്ല. വിദേശമദ്യം കേരളത്തിൽ ഉൽപാദിപ്പിച്ച് ഇതരസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ ഏറെ സാധ്യതയുണ്ടെന്ന് ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.

സ്വന്തമായി സ്പിരിറ്റ് ഉൽപാദിപ്പിച്ച് മദ്യം നിർമിക്കുന്ന ഫാക്ടറികളാണു ഡിസ്റ്റിലറി എന്ന വിഭാഗത്തിൽപെടുക. ഇത്തരത്തിൽ 8 ലൈസൻസികൾ കേരളത്തിലുണ്ടെങ്കിലും ഇവ പുറമേനിന്നു സ്പിരിറ്റ് എത്തിച്ചു മദ്യം നിർമിക്കുന്ന ബ്ലെൻഡിങ് യൂണിറ്റുകളായാണു പ്രവർത്തിക്കുന്നത്. 10 ബ്ലെൻഡിങ് യൂണിറ്റ് വേറെയുമുണ്ട്. എന്നാൽ, ഈ 18 യൂണിറ്റുകളും സർക്കാർ കണക്കിൽ ഡിസ്റ്റിലറികളാണ്. 

English Summary:

Kerala Government interventions did not work; 'K wine' not yet implemented

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com