മാലിന്യം വലിച്ചെറിഞ്ഞാൽ എഐ ക്യാമറക്കുരുക്ക്
Mail This Article
തിരുവനന്തപുരം ∙ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെയും അവർ എത്തുന്ന വാഹനങ്ങളെയും നിർമിതബുദ്ധി (എഐ) വഴി ക്യാമറക്കുരുക്കിലാക്കുന്ന പദ്ധതി തയാറായി. സ്റ്റാർട്ടപ് കമ്പനിയാണ് ഇതിനുള്ള സാങ്കേതികവിദ്യ 25 ലക്ഷം രൂപ ചെലവിൽ തയാറാക്കി തദ്ദേശ വകുപ്പിനു നൽകുക. ക്യാമറകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും. തിരുവനന്തപുരത്തു കേന്ദ്രീകൃതമായും തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലും ദൃശ്യങ്ങൾ നിരീക്ഷിക്കാം.
പൂർണസമയ നിരീക്ഷണത്തിനു പകരം, സംശയകരമായ ദൃശ്യങ്ങൾ കണ്ടെത്തി പരിശോധിക്കാനാണ് എഐ പ്രയോജനപ്പെടുത്തുക. മാലിന്യം വലിച്ചെറിഞ്ഞതായി പരാതി ലഭിച്ചാൽ ആ സമയത്തെ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെയും വാഹനങ്ങളെയും കണ്ടെത്താനും കഴിയും. ഭാവിയിൽ, തദ്ദേശ വകുപ്പുമായി സഹകരിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകളെയും ഈ ശൃംഖലയുമായി ബന്ധിപ്പിക്കാം.
ഹരിതകർമസേനകളും അംഗീകൃത ഏജൻസികളും ശേഖരിക്കുന്ന ഭക്ഷണമാലിന്യങ്ങൾ പന്നിഫാമുകളിലേക്കും അജൈവ മാലിന്യങ്ങൾ മെറ്റീരിയൽ കലക്‌ഷൻ സെന്റർ (എംസിഎഫ്), റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർആർഎഫ്) എന്നിവയിലേക്കും കൊണ്ടുപോകുന്ന ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളുടെ റൂട്ടും സമയവും നിരീക്ഷിക്കുന്ന സംവിധാനവും ഉടനടി നിലവിൽ വരും.