പടയപ്പ, കലിയപ്പ...; 11 ദിവസത്തിനിടെ തകർത്തത് 8 വാഹനങ്ങൾ, 3 കടകൾ
Mail This Article
മൂന്നാർ ∙ മദപ്പാടിലായ പടയപ്പ മൂന്നാറിലെ തോട്ടംമേഖലയിൽ അക്രമാസക്തനായി തുടരുന്നു. വാഹനങ്ങൾക്കു നേരെയുള്ള ആക്രമണമാണു രൂക്ഷമായിരിക്കുന്നത്. വാഹനങ്ങൾ കണ്ട് പടയപ്പ അസ്വസ്ഥനാകുന്നുവെന്നാണു വനംവകുപ്പ് വാച്ചർമാർ പറയുന്നത്. കഴിഞ്ഞ 11 ദിവസത്തിനിടെ 8 വാഹനങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായത്. 3 കടകളും തകർത്തു. മദപ്പാട് കാലത്തു പടയപ്പ കൂടുതൽ ആക്രമണകാരിയായതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
പടയപ്പയുടെ പരാക്രമങ്ങൾ:
∙ ഫെബ്രുവരി 24: പകൽ വാഗുവരയിൽ ജീപ്പ് തകർത്തു.
∙ 26: രാവിലെ 7.30ന് നയമക്കാട് വച്ച് സിമന്റ് കയറ്റിവന്ന ലോറി ആക്രമിച്ചു. വൈകിട്ട് 5ന് നയമക്കാട് എട്ടാംമൈലിൽ കാറ്, ബൈക്ക് എന്നിവ തകർത്തു. രാത്രി 10ന് ടോപ്പ് ഡിവിഷനിൽ തേയില തോട്ടത്തിൽ നിർത്തിയിട്ടിരുന്ന ട്രാക്ടർ തകർത്തു.
∙ 28: നയമക്കാട് എട്ടാംമൈലിൽ വഴിയോരക്കട തകർത്തു. ഉച്ചകഴിഞ്ഞ് കടുകുമുടിയിൽ ചായക്കട തകർത്തു.
∙ 29: രാത്രി 9.30നു രാജമല അഞ്ചാംമൈലിനു സമീപം തമിഴ്നാട് സർക്കാരിന്റെ ബസിന്റെ ചില്ലുകൾ തകർത്തു
∙ മാർച്ച് 2: രാത്രി 11.30നു കന്നിമല ഫാക്ടറിക്ക് സമീപം ജീപ്പ് തകർത്തു.
∙ 4: പുലർച്ചെ 2നു കടലാർ ഫാക്ടറി ഡിവിഷനിൽ പലചരക്കുകട തകർത്തു.
∙ 6: രാത്രി 9.30നു കല്ലാർ മാലിന്യ സംസ്കരണ പ്ലാന്റിനു സമീപം ഓട്ടോ തകർത്തു.