24 ലക്ഷത്തിന്റെ ക്രമക്കേട്: ദേവസ്വം ജീവനക്കാരന് സസ്‌പെൻഷൻ
Mail This Article
വൈക്കം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 24.73 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ ജീവനക്കാരനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. ഇപ്പോൾ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫിസറായ കരിപ്പാടം കാഞ്ഞിരപ്പറമ്പിൽ വിഷ്ണു കെ.ബാബുവിനെയാണു സസ്‌പെൻഡ് ചെയ്തത്. വൈക്കം മഹാദേവക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേടു നടത്തിയതിനു നേരത്തേ ഇയാൾ സസ്പെൻഷനിലായിരുന്നു.
2019 – 2022ൽ തിരുപുരം ക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫിസർ ആയിരിക്കെ വിഷ്ണു ക്രമക്കേടു നടത്തിയെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം റജിസ്റ്ററിൽ എഴുതിയ ശേഷം പൂർണമായും ദേവസ്വത്തിൽ അടയ്ക്കാതെയും നെൽപറ സ്പെഷൽ ടിക്കറ്റിന്റെ കാര്യത്തിലും ക്രമക്കേട് നടത്തിയെന്ന് ഓഡിറ്റിൽ കണ്ടെത്തി.
15.85 ലക്ഷം രൂപയും പലിശ ഇനത്തിലുള്ള 8.88 ലക്ഷം രൂപയും ഉൾപ്പെടെ 24.73 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നു സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. തട്ടിപ്പു കണ്ടെത്തിയതോടെ 15 ലക്ഷം രൂപ വിഷ്ണു തിരിച്ചടച്ചിട്ടുണ്ടെന്ന് ദേവസ്വം ഉദ്യോഗസ്ഥർ പറഞ്ഞു.
വിഷ്ണു സബ് ഗ്രൂപ്പ് ഓഫിസറുടെ ചുമതല വഹിച്ചിട്ടുള്ള ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം, ഇടവട്ടം പള്ളിയറക്കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ഓഡിറ്റിങ് നടത്താനുള്ള തയാറെടുപ്പിലാണു ദേവസ്വം ബോർഡ്. ഇടതു യൂണിയൻ അംഗമായ വിഷ്ണുവിനെ സംരക്ഷിക്കുന്ന നിലപാടാണു ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നു പ്രതിപക്ഷ യൂണിയൻ അംഗങ്ങൾ ആരോപിച്ചു.