സർക്കാർ നീക്കം തടഞ്ഞ് പ്രതിപക്ഷം; കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ തനതുഫണ്ട് കൈമാറില്ല
Mail This Article
തിരുവനന്തപുരം ∙ പഞ്ചായത്തുകളും നഗരസഭകളും അടക്കം 1034 തദ്ദേശ സ്ഥാപനങ്ങളുടെ തനതുഫണ്ട് കൂടി ട്രഷറികളിലേക്കു മാറ്റാനുള്ള സംസ്ഥാന സർക്കാർ നീക്കം തടഞ്ഞ് പ്രതിപക്ഷം. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ഈ നിർദേശം പാലിക്കേണ്ടതില്ലെന്നു പാർട്ടി നിർദേശം നൽകി.
തദ്ദേശ സ്ഥാപനങ്ങൾ സ്വന്തമായി കണ്ടെത്തുന്ന ഫണ്ട് അപഹരിക്കാനുള്ള നീക്കമാണ് ഇതെന്നു ചൂണ്ടിക്കാട്ടി, കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംഘടനയായ രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടന വഴിയാണു പാർട്ടി നിർദേശം. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷർക്കാണ് നിർദേശം നൽകിയത്. മൂന്നിലൊന്ന് തദ്ദേശ സ്ഥാപനങ്ങൾ ്രപതിപക്ഷം ഭരിക്കുന്നതാണെന്നതിനാൽ നീക്കം സർക്കാരിനെ പ്രയാസത്തിലാക്കും.
ദേശസാൽകൃത ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന തനതുഫണ്ട് മുഴുവൻ അടിയന്തരമായി ട്രഷറിയിൽ പ്രത്യേക സേവിങ്സ് അക്കൗണ്ട് ആരംഭിച്ചു മാറ്റാനാണ് ധനവകുപ്പ് 19ന് സർക്കുലർ ഇറക്കിയത്. ഭരണഘടനാ പ്രകാരമുള്ള സ്വയംഭരണ സ്ഥാപനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങൾ എന്നതിനാലാണ് ഉത്തരവിനു പകരം സർക്കുലർ ഇറക്കിയതെന്ന് അറിയുന്നു. സാമ്പത്തിക വർഷാന്ത്യത്തെ പ്രതിസന്ധി നേരിടാൻ കൂടിയായിരുന്നു ധനവകുപ്പിന്റെ നടപടി. കെട്ടിടങ്ങളിൽ നിന്നു പിരിക്കുന്ന വസ്തുനികുതി, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കെട്ടിടനിർമാണ പെർമിറ്റിനും മറ്റുമുള്ള ലൈസൻസ് ഫീസ് എന്നിങ്ങനെ തദ്ദേശ സ്ഥാപനങ്ങൾക്കു ലഭിക്കുന്ന വരുമാനമാണ് തനതുഫണ്ട്. ഇവയെല്ലാം കൂടി 4000 കോടി രൂപയിലേറെ വരും.