ADVERTISEMENT

തിരുവനന്തപുരം ∙ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ സെർവർ തകരാറിനെ തുടർന്ന് കഴിഞ്ഞ മാസം മൊബൈൽ ഫോണുമായി വന്ന് റേഷൻ വാങ്ങിയത് 15 ലക്ഷത്തോളം കാർഡ് ഉടമകൾ. മലപ്പുറം ജില്ലയിൽ 2.28 ലക്ഷം പേരും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഒന്നര ലക്ഷത്തിലേറെ പേരും ഇങ്ങനെ റേഷൻ വാങ്ങിയവരിൽ  ഉൾപ്പെടുന്നു.

കടകളിൽ സ്ഥാപിച്ചിട്ടുള്ള ഇ പോസ് യന്ത്രത്തിൽ വിരലടയാളം പതിപ്പിച്ച് റേഷൻ വാങ്ങാൻ സാധിക്കാതെ വന്നതോടെയാണ് ബദലായുള്ള ഒടിപി സംവിധാനം പ്രവർത്തിപ്പിക്കാൻ കാർഡ് ഉടമകൾ തങ്ങളുടെ റജിസ്റ്റർ ചെയ്ത നമ്പറുള്ള ഫോണുകളുമായി കടകളിലെത്തിയത്. മാർച്ചിൽ ഇ പോസ് തകരാർ കാരണം പലവട്ടം വിതരണം സ്തംഭിച്ചിരുന്നു. 

മുൻഗണനാ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്ങും ഇ പോസ് യന്ത്രത്തിൽ നടത്തേണ്ടി വന്നത് തകരാറിന്റെ ആക്കം കൂട്ടി. തുടർന്ന് നിർത്തിവച്ച മസ്റ്ററിങ് പുനരാരംഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധി മാർച്ച് 31 ആയിരുന്നു. കേരളം 2 മാസം സമയം നീട്ടി നൽകാൻ അഭ്യർഥിച്ചെങ്കിലും സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രം തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം, ഇ പോസ് സംവിധാനത്തിലെ തകരാർ പഠിക്കാൻ നിയോഗിച്ച ഉന്നതതല സാങ്കേതിക സമിതി ഈയാഴ്ച റിപ്പോർട്ട് നൽകിയേക്കും.

റേഷൻ വിതരണം ഇന്ന് പുനരാരംഭിക്കും

∙ രണ്ടു ദിവസത്തെ അവധിക്കു ശേഷം ഇന്നു റേഷൻ കടകൾ തുറക്കുമ്പോൾ കഴിഞ്ഞ മാസത്തെ റേഷൻ വിതരണം പുനരാരംഭിക്കും. ആകെയുള്ള 94.30 ലക്ഷം കാർഡ് ഉടമകളിൽ 71.42 ലക്ഷം (75.73%) പേർക്കു മാത്രമേ വിതരണം നടത്താനായിട്ടുള്ളൂ എന്നതിനാൽ മാർച്ചിലെ റേഷൻ വിതരണം ഏപ്രിൽ 6 വരെ നീട്ടിയിരുന്നു. ഈ മാസത്തെ വിതരണം 8 ന് ആരംഭിക്കും. അതേസമയം, സപ്ലൈകോ സ്ഥാപനങ്ങളിൽ കണക്കെടുപ്പ് നടക്കുന്നതിനാൽ സപ്ലൈകോയുടെ ഈസ്റ്റർ–വിഷു–റമസാൻ ചന്തകൾ ഇന്നും പ്രവർത്തിക്കില്ല.

English Summary:

Fifteen lakh ration card holders affected the e-POS complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com