ജീവനെടുത്ത ആനപ്രേമം; ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട പാപ്പാൻ അരവിന്ദിന്റെ സംസ്കാരം ഇന്ന്
Mail This Article
കോട്ടയം ∙ ചെറുപ്പം മുതലുള്ള ആനക്കമ്പം ഒടുവിൽ അരവിന്ദിന്റെ ജീവനെടുത്തു. കഴിഞ്ഞ ദിവസം രാത്രി ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന വിളക്കെഴുന്നള്ളിപ്പിനിടെയാണു രണ്ടാം പാപ്പാൻ പാത്താമുട്ടം സ്വദേശി അരവിന്ദ് (24) ഇടഞ്ഞ ആനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടത്.
നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയങ്കരനായിരുന്നു അരവിന്ദ്. യുവാവിന്റെ മരണത്തോടെ കുടുംബം വഴിയാധാരമാകുന്ന അവസ്ഥയാണ്. അരവിന്ദിന്റെ വരുമാനമായിരുന്നു അമ്മയും സഹോദരിയും അച്ഛന്റെ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം. ആറുമാസം മുൻപാണ് അരവിന്ദിന്റെ പിതാവ് മനോജ് മരിച്ചത്.
പാപ്പാൻ ജോലിയിൽനിന്നു പിൻമാറണമെന്ന് അരവിന്ദിനോടു സൂചിപ്പിച്ചിരുന്നതായി ബന്ധുവും ആനപാപ്പാനുമായ സതീഷ് കുമാർ പറഞ്ഞു. രണ്ടു മാസം മുൻപു സതീശനെ ഒരാന ഉപദ്രവിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. അരവിന്ദിന്റെ സംസ്കാരം ഇന്നു രാവിലെ 10ന് ഇത്തിത്താനം 37-ാം നമ്പർ സാംബവ മഹാസഭ പാമ്പൂരംപാറ ശ്മശാനത്തിൽ. മാതാവ് മിനി. സഹോദരി: കാവ്യ.
റിപ്പോർട്ട് തേടി
ആനയുടെ ചവിട്ടേറ്റു രണ്ടാം പാപ്പാൻ കൊല്ലപ്പെട്ട സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്, ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫിസറോടു വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കമെന്നാണു നിർദേശം.