പിണ്ണാക്കനാട്ട് കന്യാസ്ത്രീയുടെ കൊലപാതകം: വിധി 8ന്
Mail This Article
പാലാ∙ സിസ്റ്റർ ജോസ്‌മരിയയുടെ കൊലപാതകക്കേസിൽ വിചാരണ പൂർത്തിയായി. കോട്ടയം ജില്ലാ കോടതി 8നു വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ്എച്ച് കോൺവന്റിലെ സിസ്റ്റർ ജോസ്മരിയ (75) തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർകോട് മുന്നാട് മെഴുവത്തെട്ടുങ്കൽ സതീഷ് ബാബു (35) ആണു പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണു പ്രതി ഇപ്പോഴുള്ളത്.
സിസ്റ്റർ ജോസ്മരിയ 2015 ഏപ്രിൽ 17നു പുലർച്ചെ 1.30ന് ആണു കൊല്ലപ്പെട്ടത്. മോഷണത്തിനായി മഠത്തിൽ കയറിയ പ്രതി, ശബ്ദം കേട്ടുണർന്നു ബഹളംവച്ച സിസ്റ്ററിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ലിസ്യൂ മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണു സിസ്റ്റർ ജോസ്മരിയയുടെ മരണം കൊലപാതകമാണെന്നു കണ്ടെത്തിയത്. തുടർന്നു ശാസ്ത്രീയ പരിശോധന നടത്തിയാണു കുറ്റപത്രം തയാറാക്കിയത്. കേസിൽ 22 സാക്ഷികളെ വിസ്തരിച്ചു. 22 പേരും പ്രോസിക്യൂഷനു അനുകൂലമായാണു മൊഴി നൽകിയത്. പ്രതിക്കുവേണ്ടി ഷെൽജി തോമസ്, ലീന ജോർജ് എന്നിവരും പ്രോസിക്യൂഷനു വേണ്ടി ഗിരിജയും ഹാജരായി.