എസ്എഫ്ഐയെ ചോദ്യം ചെയ്താൽ വായടപ്പിക്കാൻ ശ്രമം: ഡോ. എം.രമ
Mail This Article
കാസർകോട് ∙ കോളജുകളിൽ എസ്എഫ്ഐയുടെ അനീതികൾ ചോദ്യംചെയ്യുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും തനിക്കെതിരെ ഉണ്ടായതു പ്രതികാര നടപടിയെന്നും കാസർകോട് ഗവ.കോളജ് മുൻ പ്രിൻസിപ്പൽ ഡോ. എം.രമ. കോളജിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ലഹരി ഉപയോഗവും അസാന്മാർഗിക പ്രവർത്തനവും വ്യാപകമാണെന്നാരോപിച്ചു രംഗത്തെത്തിയ രമയെ, വിവിധ ആരോപണങ്ങൾ ഉന്നയിച്ചു സ്ഥലം മാറ്റുകയും പെൻഷൻ തടയുകയും ചെയ്തതടക്കമുള്ള നടപടികൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനോട് അവർ പ്രതികരിക്കുന്നു.
Qസർക്കാർ വിഷയത്തിൽ ഇടപെട്ടത് ഏതു രീതിയിലാണ്?
Aകുട്ടികളുടെ ഭാവികൊണ്ടു കളിക്കുകയാണു സർക്കാരും വിദ്യാഭ്യാസ വകുപ്പും. കോളജുകളിൽ എന്താണു നടക്കുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കാതെ, എസ്എഫ്ഐക്കെതിരായ ആരോപണങ്ങളിൽ എസ്എഫ്ഐയുടെ പക്ഷംപിടിക്കുന്നു. ഈ രീതിയിൽ പോയാൽ നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം നശിച്ചുപോകും.
Qസർക്കാർ നടപടിക്കു പിന്നിൽ എസ്എഫ്ഐ ആയിരുന്നു എന്നാണോ?
Aഎന്റെ ഭർത്താവ് ഇടത് അഭിഭാഷക സംഘടനയുടെ നേതാവാണ്. എന്നിട്ടും എനിക്കെതിരെ ആക്രമണം നടന്നു. തെളിവൊക്കെ എനിക്കൊപ്പമായിരുന്നു. പക്ഷേ, എസ്എഫ്ഐയെ പിന്തുണയ്ക്കാൻ എല്ലാവരും കളവു പറഞ്ഞു. തെറ്റായ കാര്യങ്ങളാണ് കോളജിൽ നടക്കുന്നതെന്ന് പലതവണ പിടിഎ മീറ്റിങ്ങിൽ പറഞ്ഞിട്ടും അതൊന്നും മുഖവിലയ്ക്കെടുത്തില്ല.
ഇടതുപക്ഷ അധ്യാപക സംഘടനയും പിടിഎയും അറിഞ്ഞിട്ടും കോളജിൽ എസ്എഫ്ഐ അറിവോടെ ചെയ്യുന്ന ലഹരിക്കച്ചവടം തടഞ്ഞില്ല. ഇതിനു തെളിവുണ്ടായിരുന്നു. അന്വേഷണ കമ്മിഷനു കൈമാറുകയും ചെയ്തിരുന്നു.
Qഅന്നത്തെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടോ?
Aആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഞാൻ അവിടെനിന്നു പോയപ്പോൾ ഇത്തരക്കാർക്ക് വലിയ സൗകര്യമായി എന്നാണ് പലരും വിളിച്ചു പറഞ്ഞത്. പൂക്കോട് സംഭവമൊക്കെ ഉണ്ടാവുന്നത് അധ്യാപകർ ശബ്ദിക്കാത്തതു കൊണ്ടാണ്.