മസാല ബോണ്ട്: സിംഗിൾ ബെഞ്ചിന്റെ നിർദേശത്തിൽ ഇടപെടാതെ ഡിവിഷൻ ബെഞ്ച്
Mail This Article
കൊച്ചി ∙ മസാല ബോണ്ട് വിനിയോഗം സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കഴിയുംവരെ മുൻ മന്ത്രി തോമസ് ഐസക്കിനെ വിളിപ്പിക്കരുതെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശത്തിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡി നൽകിയ അപ്പീൽ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കിം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാൻ മാറ്റി.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പ് വേളയിൽ ശല്യം ചെയ്യേണ്ടതിലെന്നായിരുന്നു ഇ.ഡിയുടെ സമൻസിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജിയിൽ 9ന് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. തുടർന്ന് ഹർജി മേയ് 22ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. തന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമൻസെന്നു തോമസ് ഐസക്ക് ആരോപിച്ചു. കിഫ്ബി ബോർഡിൽനിന്നു 2021ൽ മാറിയതാണ്.
രേഖകൾക്കും മറ്റുമായി ഇ.ഡി കിഫ്ബിയുടെ ഉദ്യോഗസ്ഥരെയാണു സമീപിക്കേണ്ടത്. ശ്വാസംവിടാൻപോലും സമയം നൽകാതെ തുടരെ തുടരെ ഇ.ഡി സമൻസ് അയയ്ക്കുകയാണെന്നും ആരോപിച്ചു. എന്നാൽ നിയമത്തിൽ ഇടപെടാൻ രാഷ്ട്രീയം കാരണമല്ലെന്നു മറ്റു ഹൈക്കോടതികൾ വിധിച്ചിട്ടുണ്ടെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ സുന്ദരേശൻ വാദിച്ചു. എന്നാൽ പലതവണ സമൻസ് നൽകിയിരുന്നെന്നും അന്വേഷണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെന്നും നടപടികളുടെ ഭാഗമായി തോമസ് ഐസക്ക് ഹാജരാകേണ്ടതുണ്ടെന്നും ഇ.ഡി അറിയിച്ചു.