എയ്ഡഡ് കോളജ് അധ്യാപകർക്ക് ഉയർന്ന ഗ്രാറ്റുവിറ്റി നൽകണമെന്ന് ലോകായുക്ത
Mail This Article
തിരുവനന്തപുരം∙ 1972 ലെ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് അനുസരിച്ചുള്ള പരമാവധി ഗ്രാറ്റുവിറ്റിക്ക് എയ്ഡഡ് കോളജുകളിലെ അധ്യാപകർക്ക് അർഹത ഉണ്ടെന്നു ലോകായുക്ത. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ അധ്യാപികയായിരുന്ന സവിത തങ്കച്ചി നൽകിയ പരാതിയിലാണു ലോകായുക്ത ശുപാർശ. എയ്ഡഡ് കോളജ് അധ്യാപകർക്ക് കെഎസ്ആർ പ്രകാരം ഉള്ള ഗ്രാറ്റുവിറ്റിക്കു മാത്രമേ അർഹത ഉള്ളൂ എന്ന അടിസ്ഥാനത്തിൽ പരാതിക്കാരിക്ക് 7 ലക്ഷം രൂപ മാത്രമാണു ഗ്രാറ്റുവിറ്റി അനുവദിച്ചത്.
എന്നാൽ 1972 ലെ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ടാണ് എയ്ഡഡ് കോളജ് അധ്യാപകർക്കു ബാധകമെന്നു കണ്ടെത്തിയാണു ലോകായുക്ത ഇപ്രകാരം ശുപാർശ ചെയ്തത്. ഇതനുസരിച്ചു പരാതിക്കാരിക്കു ലഭിക്കുന്ന ഗ്രാറ്റുവിറ്റി 10 ലക്ഷമായി ഉയരും. പരാതി സർക്കാരിന്റെ നടപടി റിപ്പോർട്ടിനായി ജൂൺ 25ലേക്കു മാറ്റി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപ ലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു പരാതി പരിഗണിച്ചത്.