ADVERTISEMENT

കോഴിക്കോട് ∙ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിൽ ആളുമാറി വോട്ട് ചെയ്യാനിടയായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സ്പെഷൽ പോളിങ് ഓഫിസർ  കെ.ടി.മഞ്ജുഷ, പോളിങ് ഓഫിസർ സി.വി.ഫഹ്മിദ, മൈക്രോ ഒബ്സർവർ പി.കെ.അനീസ്, ബിഎൽഒ ഹരീഷ്കുമാർ എന്നിവരെയാണ് മാവൂർ പൊലീസ് സബ്ഇൻസ്പെക്ടർ പി.എൻ.മുരളീധരൻ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പെരുവയൽ കായലം കൊടശ്ശേരി താഴത്ത് പായംപുറത്ത് ജാനകി അമ്മയുടെ (91) വോട്ട് അയൽപക്കത്തെ കൊടശ്ശേരി ജാനകി അമ്മയെ (80) കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു.

അതിനിടെ പേരാവൂരിലും പയ്യന്നൂരിലും സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമുള്ള കലക്ടറുടെ നിലപാടിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്  കണ്ണൂർ, കാസർകോട് ലോക്സഭാ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ ചീഫ് ഇലക്‌ഷൻ ഏജന്റുമാർ പരാതി നൽകി.  രണ്ട് സംഭവങ്ങളിലും പോളിങ് ഉദ്യോഗസ്ഥർക്ക് നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചിരുന്നു.

പരാതിയിലുറച്ച് യുഡിഎഫ്

പേരാവൂർ ബംഗ്ലക്കുന്നിലെ 123 നമ്പർ ബൂത്തിലെ വോട്ടറായ 106 വയസ്സുകാരിയായ കല്യാണിയുടെ വോട്ട് രേഖപ്പെടുത്താനായി വീട്ടിൽ എത്തിയപ്പോൾ സിപിഎം പ്രവർത്തകയായ ഷൈമ, കല്യാണിയോട് സമ്മർദം ചെലുത്തുന്ന തരത്തിൽ സംസാരിക്കുന്നത് വിഡിയോയിൽ വ്യക്തമാണെന്നും ഇതു തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പയ്യന്നൂരിൽ രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹിത്വം വഹിക്കുന്ന വ്യക്തിയെ സഹായി വോട്ട് ചെയ്യാൻ ചുമതലപ്പെടുത്തുക വഴി ഉദ്യോഗസ്ഥർ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതാക്കിയെന്നും പരാതിയിൽ പറയുന്നു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com