കുറഞ്ഞ നിരക്കിൽ പ്രതിദിനം 205 മെഗാവാട്ട് ലഭിച്ചു തുടങ്ങി: പ്രതിസന്ധിയിൽ ആശ്വാസം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തിന് പ്രതിദിനം 205 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ നിരക്കിൽ ലഭിച്ചു തുടങ്ങി. ഇത് മേയ് വരെ 24 മണിക്കൂറും തുടരും. ഉൽപാദിപ്പിക്കുന്നതിന്റെ നാലിരട്ടിയിലധികം പുറത്തു നിന്നു വാങ്ങുന്ന സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് ഇത് ഒരളവിൽ പരിഹാരമാണ്.
ദേശീയ താപവൈദ്യുത കോർപറേഷനിൽ നിന്നാണ് 180 മെഗാവാട്ട് ലഭിക്കുന്നത്. ഹിമാചൽ പ്രദേശിലെ ജലപദ്ധതിയിൽ നിന്ന് 25 മെഗാവാട്ടും ലഭിക്കുന്നു. മേയിൽ ഇത് 50 മെഗാവാട്ട് ആവും. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ കൂടംകുളം വൈദ്യുത നിലയത്തിൽ നിന്ന് 266 മെഗാവാട്ടും ലഭിച്ചു തുടങ്ങി. ഇതും കുറഞ്ഞ നിരക്കിലുള്ള വൈദ്യുതിയാണ്.
∙ വീണ്ടും 10 കോടി യൂണിറ്റിനു മുകളിൽ
പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും 10 കോടി യൂണിറ്റിനു മുകളിലെത്തി. തിങ്കളാഴ്ച 10.485 കോടി യൂണിറ്റ്. വൈകുന്നേരത്തെ ഉയർന്ന ഉപയോഗം 5289 മെഗാവാട്ട് ആയിരുന്നു. ആകെ ആഭ്യന്തര ഉൽപാദനം 1.79231 കോടി യൂണിറ്റ് . 8.69275 കോടിയും പുറത്തു നിന്നു വാങ്ങി.