കോൺഗ്രസും സിപിഎമ്മും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു: അമിത് ഷാ
Mail This Article
ആലപ്പുഴ ∙ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടു കോൺഗ്രസും സിപിഎമ്മും ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടമായവർക്ക് ഓരോ രൂപയും നരേന്ദ്ര മോദി സർക്കാർ തിരിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആണവോർജത്തെ എതിർക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി കരിമണൽ ഖനനം ചെയ്തു വിദേശത്തേക്കു കടത്താൻ സഹായിക്കുകയാണ്. കരിമണൽ ഖനന അഴിമതിയെ കോൺഗ്രസും പിന്തുണയ്ക്കുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിനും ഓഫിസിനുമെതിരെ ആരോപണമുയർന്നപ്പോൾ കോൺഗ്രസ് ഒരക്ഷരം മിണ്ടിയില്ല.
കരുവന്നൂർ ബാങ്കിലെ സിപിഎം കൊള്ള സഹകരണ മേഖലയുടെ വളർച്ച തടഞ്ഞു. തട്ടിപ്പിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുകയാണ്. കുഴപ്പക്കാരെ കണ്ടെത്തി ശിക്ഷിക്കും. കേരളത്തിലെ 2 മുന്നണികളും ഭീകരസംഘടനകളുടെ പിന്തുണ തേടുകയാണെന്നും അമിത് ഷാ പറഞ്ഞു.
∙ ‘‘ഇന്ത്യാമുന്നണി കാപട്യത്തിന്റെ മുന്നണിയാണ്. കേരളത്തിൽ പോരടിച്ചും പുറത്ത് ഒന്നിച്ചുനിന്നും അവർ ജനങ്ങളെ കബളിപ്പിക്കുന്നു. ലോകത്തിൽ കമ്യൂണിസ്റ്റുകളും ഇന്ത്യയിൽ കോൺഗ്രസും അസ്തമിച്ചു. ഇനി ബിജെപിയുടെ നാളുകളാണ്’’ – അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി