മൂന്നാറിൽ ഇറങ്ങിയത് മൂന്നു കടുവകളെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു
Mail This Article
മൂന്നാർ∙ കന്നിമല എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം ഇറങ്ങിയത് മൂന്നു കടുവകളെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്ത് നിരീക്ഷണത്തിനായി 9 അംഗ സംഘത്തെ വനംവകുപ്പ് നിയമിച്ചു.വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് കന്നിമല എസ്റ്റേറ്റിലെ ലോവർ ഡിവിഷനിലെ 7-ാം നമ്പർ ഫീൽഡിൽ 3 കടുവകളെ തൊഴിലാളികൾ കണ്ടത്. പുലികളാണെന്നായിരുന്നു പ്രചാരണം.എന്നാൽ വനംവകുപ്പ് നടത്തിയ പരിശോധനയിൽ ഇത് കടുവകളാണെന്ന് കണ്ടെത്തി.മൂന്ന് കടുവകളും തേയിലക്കാടിന് സമീപത്തുകൂടി നിരയായി നടന്ന് സമീപത്തെ ഗ്രാൻഡീസ് തോട്ടത്തിലേക്ക് പോകുന്നതാണ് തൊഴിലാളികൾ കണ്ടത്.തുടർന്ന് വെള്ളിയാഴ്ച മൂന്നാർ റേഞ്ചർ എസ്.ബിജുവിന്റെ നേതൃത്വത്തിൽ കടുവകളെ കണ്ടെത്തുന്നതിനായി ലോവർ ഡിവിഷനിൽ ഏഴു മണിക്കൂർ ഡ്രോൺ നിരീക്ഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇന്നലെയും പ്രദേശത്ത് ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു. ജനവാസ മേഖലയ്ക്ക് സമീപം കടുവ ഇറങ്ങിയതിനെ തുടർന്ന് നിരീക്ഷണത്തിനായി 6 വാച്ചർമാർ, ദ്രുതകർമ സേനയിലെ (പെട്ടിമുടി യൂണിറ്റ്) 3 പേർ എന്നിവരടങ്ങുന്ന സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. ലോവർ ഡിവിഷനിലെ തേയില തോട്ടം, വനമേഖല എന്നിവിടങ്ങളിൽ 24 മണിക്കൂറും ഈ സംഘം നിരീക്ഷണം നടത്തും. ഒരു പ്രദേശത്തു നിന്നു മറ്റൊരു വനമേഖലയിലേക്കു പ്രയാണം ചെയ്യുന്നതിന്റെ ഭാഗമായാകാം മൂന്നു കടുവകളും ഒരുമിച്ച് യാത്ര ചെയ്തതെന്ന് റേഞ്ചർ പറഞ്ഞു.