ഭൂമി തരംമാറ്റ അപേക്ഷ ഡപ്യൂട്ടി കലക്ടർമാർക്ക് പരിഗണിക്കാം
Mail This Article
തിരുവനന്തപുരം ∙ ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനുള്ള അധികാരം 27 ആർഡിഒമാർക്കു പുറമേ 78 താലൂക്കുകളിലെ ഓരോ ഡപ്യൂട്ടി കലക്ടർമാർക്കു കൂടി കൈവരുന്നതോടെ നടപടികൾ വേഗത്തിലാകുമെന്നു പ്രതീക്ഷ. നെൽവയൽ – തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇതു സംബന്ധിച്ച ഭേദഗതി ഉൾപ്പെടുത്തിയ ബില്ലിൽ ഗവർണർ കഴിഞ്ഞദിവസം ഒപ്പിട്ടതോടെയാണിത്. സെപ്റ്റംബറിൽ നിയമസഭ പാസാക്കിയതാണ് ബിൽ. ഗവർണർ ബില്ലിൽ ഒപ്പിടാൻ വൈകിയതോടെ ഇത്തരം അപേക്ഷകൾ തീർപ്പാക്കാൻ റവന്യു വകുപ്പ് പ്രത്യേക അദാലത്തുകൾ നടത്തിയിരുന്നു.
ദിവസം 500 അപേക്ഷകളെന്ന തോതിലാണ് ഓൺലൈനായി ലഭിക്കുന്നത്. ഇവ പരിഹരിക്കാൻ 27 ആർഡിഒ ഓഫിസുകൾക്കു കഴിയുന്നില്ല. നിയമ ഭേദഗതിക്ക് അനുസൃതമായി ഡപ്യൂട്ടി കലക്ടർമാർക്കു ചുമതല നൽകി ഉത്തരവുകൾ ഇറക്കുന്നതിനു പുറമേ ഓഫിസ് സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്.
ഭൂപതിവു നിയമത്തിലെ ഭേദഗതി ബില്ലിലും ഗവർണർ ഒപ്പുവച്ചിട്ടുണ്ട്. പതിച്ചുകൊടുത്ത ഭൂമി കൃഷിക്കും താമസേതര ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ അനുമതി നൽകാനാണ് ഭേദഗതി. മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ച ഭൂമി ക്രമപ്പെടുത്താനും ഇതുവഴി സർക്കാരിന് അധികാരം ലഭിക്കും. എന്നാൽ, ഇതിനായി വിവിധ തലങ്ങളിലെ കൂടിയാലോചനകളിലൂടെ വിശദമായ ചട്ടങ്ങൾ തയാറാകേണ്ടതുണ്ട്.